സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വിസിനുള്ള തയ്യാറെടുപ്പില്‍

By Web TeamFirst Published Jan 29, 2021, 8:39 AM IST
Highlights

സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് സര്‍വിസ് ഷെഡ്യൂള്‍ നിശ്ചയിക്കുക. കൊവിഡ് കേസുകള്‍ വര്‍ധിച്ച ചില രാജ്യങ്ങളിലേക്ക് യാത്രാനിരോധനം നിലവിലുണ്ട്.

റിയാദ്: മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുേമ്പാഴേക്കും അന്താരാഷ്ട്ര സര്‍വിസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി സൗദി എയര്‍ലൈന്‍സ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പൂര്‍ണമായും നീക്കുന്ന ദിവസം മുതല്‍ തന്നെ സര്‍വിസുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങളാണ് സൗദി എയര്‍ലൈന്‍സ് നടത്തുന്നത്.

സര്‍വിസ് ഷെഡ്യൂളുകളും ടിക്കറ്റിങ് സംബന്ധിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് സര്‍വിസ് ഷെഡ്യൂള്‍ നിശ്ചയിക്കുക. കൊവിഡ് കേസുകള്‍ വര്‍ധിച്ച ചില രാജ്യങ്ങളിലേക്ക് യാത്രാനിരോധനം നിലവിലുണ്ട്. ഇവിടങ്ങളിലേക്കുള്ള സര്‍വിസ് സംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ആലോചിച്ചും സ്ഥിതി പരിശോധിച്ചുമാണ് എടുക്കുക. യാത്രാവിലക്ക് പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് മാര്‍ച്ച് 31ന് ശേഷവും വിലക്ക് തുടരുമോ എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വിസ് മാര്‍ച്ച് 31ന് മുമ്പ് തുടങ്ങും വിധം എയര്‍ ബബിള്‍ കരാര്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് റിയാദിലെ ഇന്ത്യന്‍ എംബസി. ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അംബാസഡര്‍ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 


 

click me!