കുവൈറ്റിലെ അൽ-സാൽമി റോഡിൽ നടന്ന ബൈക്ക് റേസിൽ ഒന്നാമതെത്തിയ 16കാരനെ പരാജയപ്പെട്ട എതിരാളികൾ തട്ടിക്കൊണ്ടുപോയി. ബലമായി കാറിൽ കയറ്റി കൊണ്ടുപോയ കൗമാരക്കാരനെ കുറച്ചുദൂരം പിന്നിട്ട ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

കുവൈറ്റ് സിറ്റി: അൽ-സാൽമി റോഡിൽ നടന്ന ബൈക്ക് റേസിന് ഒടുവിൽ 16കാരനെ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിച്ചതായി പരാതി. മത്സരത്തിൽ മറ്റ് മത്സരാർത്ഥികളെ മറികടന്ന് ഒന്നാമതെത്തിയ കൗമാരക്കാരനെ, പരാജയപ്പെട്ട എതിരാളികളിൽ ഒരാളും ഒപ്പമുണ്ടായിരുന്ന അജ്ഞാതനായ മറ്റൊരാളും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി ബലമായി കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് ജഹ്‌റ ഭാഗത്തേക്കുള്ള അൽ-സാൽമി റോഡിലെ 51-ാം കിലോമീറ്റർ അടയാളത്തിന് സമീപമാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തട്ടിക്കൊണ്ടുപോകലിന് ഇരയായ 16 വയസ്സുകാരൻ പൊലീസിന് നൽകിയ മൊഴി പ്രകാരം, പ്രതിയും കൂടെയുണ്ടായിരുന്ന ആളും ചേർന്ന് തന്റെ വാഹനം തടയുകയും ബലം പ്രയോഗിച്ച് തന്നെ സ്വന്തം കാറിൽ നിന്ന് വലിച്ചിറക്കി അവരുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. കുറച്ചു ദൂരം പിന്നിട്ട ശേഷം ഇവർ ഇയാളെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. സംഭവസമയത്ത് പ്രതികളിൽ ഒരാൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നതായോ അല്ലെങ്കിൽ അസ്വാഭാവികമായ മാനസികാവസ്ഥയിലോ ആയിരുന്നുവെന്ന് ഇരയായ ആൺകുട്ടി സൂചന നൽകിയിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ അധികാരികൾ കേസ് രജിസ്റ്റർ ചെയ്യുകയും, കുറ്റവാളികളെ തിരിച്ചറിഞ്ഞ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.