സൗദി അറേബ്യയില്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ 12,436 പേര്‍ പിടിയിലായി

By Web TeamFirst Published Oct 1, 2022, 10:57 PM IST
Highlights

റെയ്ഡുകളില്‍ പിടിയിലായവരില്‍ 6,911 പേര്‍ ഇഖാമ നിയമ ലംഘകരും 3,249 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,276 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 12,436 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായവരില്‍  6,911 പേര്‍ ഇഖാമ നിയമ ലംഘകരും 3,249 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,276 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 198 പേരും അറസ്റ്റിലായി. ഇവരില്‍ പേര്‍ 35 ശതമാനം യെമന്‍ സ്വദേശികളാണ്. 55 ശതമാനം പേര്‍ എത്യോപ്യക്കാര്‍ 10  ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 44 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസവും യാത്രാ സൗകര്യവും നല്‍കിയ എട്ട് പേരും അറസ്റ്റിലായി.

Read also: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; 24 ഓണ്‍ലൈന്‍ പരസ്യദാതാക്കള്‍ക്ക് പിഴ

നിലവില്‍ 47,388 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഇവരില്‍  44,362 പേര്‍ പുരുഷന്‍മാരും   3,026 പേര്‍ സ്ത്രീകളുമാണ്.  36,984  പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി  2,559 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 8,028 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

Read also: ആറ് ദിവസം മുമ്പ് കാണാതായ പ്രവാസി യുവാവിനെ 400 കിലോമീറ്റര്‍ അകലെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മറ്റൊരു മലയാളി

click me!