സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് സൽമാൻ രാജാവ്

By Web TeamFirst Published Nov 22, 2019, 12:53 AM IST
Highlights

സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ഏതു ആക്രമണങ്ങൾക്കുമെതിരെ ജനങ്ങൾക്കുവേണ്ടി നിശ്ചയദാർഢ്യത്തോടെ പ്രതിരോധം തീർക്കുന്നതിന് രാജ്യം പൂർണ സജ്ജമാണെന്ന് സൽമാൻ രാജാവ് പറഞ്ഞു

റിയാദ്: സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഭരണാധികാരി സൽമാൻ രാജാവ്. വിവേകത്തോടെയാണ് പ്രശ്നങ്ങളെ നേരിടുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു. ഏഴാമത് ശൂറാ കൗൺസിലിന്റെ നാലാം വർഷ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ഏതു ആക്രമണങ്ങൾക്കുമെതിരെ ജനങ്ങൾക്കുവേണ്ടി നിശ്ചയദാർഢ്യത്തോടെ പ്രതിരോധം തീർക്കുന്നതിന് രാജ്യം പൂർണ സജ്ജമാണെന്ന് സൽമാൻ രാജാവ് പറഞ്ഞു. വെല്ലുവിളികൾ നിശ്ചയദാർഢ്യത്തോടെ തരണം ചെയ്യുന്നതിനും പ്രതിസന്ധികളിലും വെല്ലുവിളികളിൽനിന്നും വിജയംവരിക്കാൻ എല്ലാസാഹചര്യത്തിലും സാധിക്കുമെന്ന് രാഷ്ട്രം തെളിയിച്ചിട്ടുണ്ട്.

രാജ്യത്തെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ഇറാൻ ആയുധങ്ങളാണ് ഉപയോഗിച്ചത്. എന്നാൽ റെക്കോർഡ് സമയത്തിനുള്ളിൽ എണ്ണ ഉല്പാദന ശേഷി പൂർണതോതിൽ വീണ്ടെടുക്കുന്നതിൽ രാജ്യം വിജയിച്ചു. സർവ്വശേഷിയോടെ തീവ്രവാദത്തെ നേരിടുന്നതിലും ഉന്മൂലനം ചെയ്യുന്നതിലും രാജ്യം വിജയം വരിച്ചത് അഭിമാനത്തിന് വക നൽകുന്നതായും സൽമാൻ രാജാവ് നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം സ്വദേശികൾക്കു തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും തൊഴിലില്ലായ്‌മ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ സർക്കാർ തുടരുമെന്നും രാജാവ് വ്യക്തമാക്കി. സാമ്പത്തിക ഭദ്രത നേടുന്നതിനും വരുമാന  വൈവിധ്യവൽക്കരണത്തിനും ഉറച്ച ചുവടുകളോടെ രാജ്യം മുന്നോട്ടു നീങ്ങുകയാണ്. ദേശീയ എണ്ണക്കമ്പിനിയായ അരാംകോയുടെ ഓഹരി വിൽപ്പന രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് വലിയ അവസരമാണെന്നും ഇതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സൽമാൻ രാജാവ് പറഞ്ഞു. 

click me!