
റിയാദ്: സൗദി അറേബ്യയില്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കി. യെമനി പൗരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അബ്‍ദുന്നാസിര്‍ ബിന്‍ ഹുസൈന്‍ ബിന്‍ റൈഹാന്‍ അല്‍ സഹ്‍റാനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി, പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി അന്തിമ അനുമതിയും ലഭിച്ചതോടെയാണ് തിങ്കളാഴ്ച ജിദ്ദയില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
സൗദി അറേബ്യയില്‍ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ പിതാവിന്റെ വധശിക്ഷയും കഴിഞ്ഞയാഴ്ച നടപ്പാക്കിയിരുന്നു. സൗദി പൗരനായ ഹമദ് ബിന്‍ മുഹ്‍സിന്‍ ബിന്‍ മുഹമ്മദ് അല്‍ ഉതൈബിയെയാണ് ഏതാനും ദിവസം മുമ്പ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അന്ന് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചിരുന്നു.
സ്വന്തം മകന്‍ ഫവാസിനെ പ്രതി കുത്തിക്കൊല്ലുകയും മൃതദേഹം കുഴിച്ചിടുകയും ചെയ്തതിനാണ് ഈ യുവാവ് അറസ്റ്റിലായത്. വിചാരണയ്‍ക്കൊടുവില്‍ നിഷ്‍ഠൂരമായ കൊലപാതകത്തിന് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് അപ്പീല്‍ കോടതികള്‍ ഉള്‍പ്പെടെ വധശിക്ഷ ശരിവെയ്‍ക്കുകയും ശിക്ഷ നടപ്പാക്കുന്നതിനുള്ള വിവിധ നടപടിക്രമങ്ങള്‍ പല ഘട്ടങ്ങളിലായി പൂര്‍ത്തിയാവുകയും ചെയ്‍തു. തുടര്‍ന്ന് മക്ക പ്രവിശ്യയില്‍പെട്ട തായിഫില്‍ വെച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam