
റിയാദ്: കോവിഡ് ഭീതിയിൽ ഒമ്പത് രാജ്യങ്ങളുമായുള്ള ഗതാഗതം അവസാനിപ്പിച്ച് സൗദി അറേബ്യ. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളുമായാണ് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള ഗതാഗത ബന്ധമാണ് താൽക്കാലികമായി വിച്ഛേദിച്ചത്. സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഈ രാജ്യങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ അനുവദിക്കില്ല.
ഇതോടെ ഇതുവഴി കണക്ഷന്‍ ഫ്ലൈറ്റുകളിലെത്തിയ മലയാളികളും കുടുങ്ങി. ഇതിൽ കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളുമായി കരമാർഗമുള്ള ഗതാഗത ബന്ധം നേരത്തെ തന്നെ വിച്ഛേദിച്ചിരുന്നു. ഇതിനിടെ സൗദി അറേബ്യയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്-19
സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം പതിനഞ്ചായി. രാജ്യത്ത് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. സൗദിയില്‍ 15 പേര്‍ക്കാണ് ഇതു വരെ കോവിഡ് 19 സ്ഥിരീകരിച്ചത്.
തലസ്ഥാനമായ റിയാദില്‍ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലി സന്ദര്‍ശിച്ച യുഎസ് പൌരനാണ് റിയാദില്‍ ചികിത്സയിലുള്ളത്. രണ്ട് പേര്‍ ഇറാഖില്‍ നിന്നെത്തിയ ബഹ്റൈന്‍ വനിതകളാണ്. കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് നാലാമത്തെയാള്‍. ഈ മൂന്ന് കേസുകളും കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ്. ഭൂരിഭാഗം രോഗികളുമുള്ള ഖത്തീഫിലേക്ക് ആര്‍ക്കും നിലവില്‍ പ്രവേശനമില്ല. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. രാജ്യത്തെ വലിയ വിനോദ പരിപാടികളും കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. 600 പേരാണ് രാജ്യത്ത് നിരീക്ഷണത്തില്‍. ഇതില്‍ 400 പേരുടെ സാമ്പിള്‍ ഫലങ്ങളും നെഗറ്റീവാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam