Latest Videos

പുതിയ ലോകക്രമത്തിന് നാന്ദി കുറിക്കുമോ സൗദി അറേബ്യയുടെ ഈ നിര്‍ണായക ചുവടുവെയ്പ്പ്?

By Jojy JamesFirst Published Jun 10, 2023, 11:51 PM IST
Highlights

2016ലാണ് ഇറാനും സൗദിയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയും നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇറാഖും ഒമാനുമെല്ലാം ഏറെ നാളായ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയുടെ കടന്ന് വരവോടെയാണ് ചര്‍ച്ചകൾ ഫലപ്രാപ്തിയിലേക്ക് എത്തി തുടങ്ങിയത്. 

മധ്യപൂര്‍വദേശത്തെ നയതന്ത്രമേഖലയില്‍ ശക്തമായ ഒരു ചുവട് വച്ചിരിക്കുകയാണ് സൗദി അറേബ്യയും ഇറാനും. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇറാൻ സൗദി അറേബ്യയില്‍ നയതന്ത്ര കാര്യാലയം തുറക്കുമ്പോൾ പുതിയ ലോകക്രമത്തിൽ നിര്‍ണായക സ്ഥാനം ഉറപ്പിക്കുക കൂടിയാണ് സൗദി അറേബ്യ. ചൈനയുടെ നേതൃത്വത്തില്‍ സൗദി അറേബ്യയും ഇറാനും വീണ്ടും കൈകോര്‍ക്കുമ്പോൾ പുതിയ ലോകക്രമത്തിന്റെ നാന്ദി കുറിക്കല്‍ കൂടിയാണ് അത്.

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാന്‍ സൗദി അറേബ്യയില്‍ വീണ്ടും എംബസി തുറന്നത്. വ്യാഴാഴ്ച ജിദ്ദയില്‍ കോൺസുലേറ്റും പ്രവര്‍ത്തനം ആരംഭിച്ചു. ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം ഹജ്ജ് തീര്‍ഥാടനം ഏകോപിപ്പിക്കാൻ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ സൗദിയില്‍ ദിവസങ്ങൾക്ക് മുമ്പേ എത്തിയിരുന്നു. ഗൾഫ് മേഖലയില്‍ അനുഭവസമ്പത്തുള്ള അലി റാസ ഇനായത്തിയെ സൗദിയില്‍ സ്ഥാനപതിയായി ഇറാൻ നിയമിക്കുകയും ചെയ്തു. ചൈനയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ മഞ്ഞുരുക്കിയത്

2016ലാണ് ഇറാനും സൗദിയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയും നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇറാഖും ഒമാനുമെല്ലാം ഏറെ നാളായ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയുടെ കടന്ന് വരവോടെയാണ് ചര്‍ച്ചകൾ ഫലപ്രാപ്തിയിലേക്ക് എത്തി തുടങ്ങിയത്. സൗദി അമേരിക്കൻ ചേരിയിൽ നിന്ന് അകന്ന് മാറി ചൈനയോട് കൂടുതൽ അടുക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമായും പുതിയ നീക്കങ്ങളെ ലോകം വീക്ഷിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ദുര്‍ബലമാകുന്ന പുതിയ ലോകക്രമത്തില്‍ ചൈനയ്ക്കൊപ്പം മധ്യപൂര്‍വദേശത്തെ നിര്‍ണായക ശക്തിയായി സൗദി അറേബ്യ മാറുന്നുവെന്നതിന്റെ സൂചനകളും സമീപകാല നയതന്ത്ര നീക്കങ്ങളിലുണ്ട്. ഇറാന്‍ വിഷയത്തില്‍ യുഎഇ പോലുള്ള സഹോദര രാജ്യങ്ങളെ ഒപ്പം നിര്‍ത്താനും സൗദിക്ക് സാധിച്ചു

സൗദിയും ഇറാനും കൈ കൊടുക്കുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ മധ്യപൂര്‍വ ദേശത്ത് ഒന്നാകെയുണ്ടാകും. ആഭ്യന്തര യുദ്ധങ്ങളില്‍ വലയുന്ന യെമനും സിറിയയുമാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. ഈ രാജ്യങ്ങളിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സൗദിയുടെയും ഇറാന്റെയും ഇടപെടലുകൾ ഏറെ നിര്‍ണായകമാണ്.

Read also: പൊക്കമില്ലായ്മയെ ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാക്കിയ 'വലിയ' മനുഷ്യനെ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!