ചെങ്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാസേന രക്ഷിച്ചു

By Web TeamFirst Published Oct 7, 2022, 10:42 PM IST
Highlights

ജിദ്ദ സെര്‍ച്ച് ആന്റ് റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍, തീപിടിച്ച കപ്പലിന്റെ സ്ഥാനം നിര്‍ണയിച്ച ശേഷം ജിസാനിലെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററിനും മറ്റ് വിഭാഗങ്ങള്‍ക്കും അടിയന്തര സഹായം എത്തിക്കാനുള്ള സന്ദേശമയച്ചു. 

റിയാദ്: ചെങ്കടലില്‍ തീപിടിച്ച കപ്പലില്‍ നിന്ന് 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാ സേന രക്ഷിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ദിശയില്‍ 123 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചത്. ഉടന്‍ തന്നെ അടിയന്തര സഹായം തേടിയുള്ള സന്ദേശം കപ്പലില്‍ നിന്ന്  ജിദ്ദയിലെ സെര്‍ച്ച് ആന്റ് റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍  ലഭിക്കുകയായിരുന്നുവെന്ന് സൗദി ബോര്‍ഡര്‍ ഗാര്‍ഡ്സ് ഔദ്യോഗിക വക്താവ് കേണല്‍ മിസ്ഫര്‍ അല്‍ ഖറിനി അറിയിച്ചു.

ജിദ്ദ സെര്‍ച്ച് ആന്റ് റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍, തീപിടിച്ച കപ്പലിന്റെ സ്ഥാനം നിര്‍ണയിച്ച ശേഷം ജിസാനിലെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററിനും മറ്റ് വിഭാഗങ്ങള്‍ക്കും അടിയന്തര സഹായം എത്തിക്കാനുള്ള സന്ദേശമയച്ചു. പനാമയുടെ പതാക വഹിച്ചിരുന്ന കപ്പലില്‍ വിവിധ രാജ്യക്കാരായ 25 ജീവനക്കാരാണുണ്ടായിരുന്നത്. ഇവരെ സൗദി അതിര്‍ത്തി രക്ഷാ സേന, തീ പിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്ത് എത്തിച്ചു. പരിസരത്തുണ്ടായിരുന്ന ഒരു വിദേശ കപ്പലും രക്ഷാ പ്രവര്‍ത്തനത്തില്‍ സൗദി അതിര്‍ത്തി രക്ഷാ സേനയോടൊപ്പം പങ്കാളികളായി.

തുറമുഖത്തുവെച്ച് ബോര്‍ഡര്‍ ഗാര്‍ഡില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ജീവനക്കാരെ പരിശോധിച്ചു, ആരോഗ്യ വിഭാഗം, റെഡ് ക്രസന്റ്, സിവില്‍ ഡിഫന്‍സ്, പാസ്‍പോര്‍ട്ട്സ് തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള സംഘങ്ങളും ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു. സൗദി അതിര്‍ത്തി രക്ഷാ സേനയുടെ രഫ്ഹ എന്ന കപ്പലാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്. തീപിടിച്ച കപ്പലിലെ ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഇവരെ താമസ സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Read also: സാഹസിക യാത്രയ്ക്കിടെ മല മുകളില്‍ നിന്നു വീണ് പരിക്കേറ്റയാളെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു

click me!