Name & shame for sexual harassment: യുവതിയെ ശല്യം ചെയ്‍ത പ്രതിയെ പേരെടുത്ത് അപമാനിക്കാന്‍ കോടതി ഉത്തരവ്

By Web TeamFirst Published Jan 11, 2022, 2:04 PM IST
Highlights

അശ്ലീല പദപ്രയോഗങ്ങളിലൂടെ ഒരു  യുവതിയെ ശല്യം ചെയ്‍തയാളിന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കോടതി ഉത്തരവ്. ജയില്‍ ശിക്ഷയ്‍ക്കും പിഴയ്‍ക്കും പുറമെയാണിത്.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) യുവതിയെ ശല്യം ചെയ്‍തതിന് ശിക്ഷക്കപ്പെട്ട യുവാവിനെ (sexual harrasment) പേരെടുത്തുപറഞ്ഞ് അപമാനിക്കാന്‍ (Naming and shaming) കോടതി ഉത്തരവ്. ജയില്‍ ശിക്ഷയ്‍ക്കും പിഴയ്‍ക്കും പുറമെയാണ് ഇയാളുടെ പേരും മറ്റ് വിവരങ്ങളും പ്രതിയുടെ ചിലവില്‍ തന്നെ  പത്രത്തില്‍ പരസ്യം ചെയ്യാന്‍ (News paper advertisement) മദീനയിലെ ക്രിമിനല്‍ കോടതി (Criminal court) ഉത്തരവിട്ടത്. ഇതാദ്യമായാണ് സൗദി അറേബ്യയില്‍ ഇത്തരമൊരു വിധി പ്രസ്‍താവിക്കപ്പെടുന്നത്.

ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളുടെ വിവരങ്ങള്‍ പുറത്തുവിടാനും സമൂഹത്തില്‍ അവരെ അപമാനിതരാക്കാനുമുള്ള നിയമത്തിന് അടുത്തിടെ സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ലൈംഗിക പീഡനം നടത്തുന്നവരുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം പത്രങ്ങളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും പുറത്തുവിടാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ഇത് പ്രാബല്യത്തില്‍ വന്നതിന് ശേഷം രാജ്യത്ത് ആദ്യമായി പുറപ്പെടുവിക്കപ്പെടുന്ന കോടതി വിധിയാണ് കഴിഞ്ഞ ദിവസമുണ്ടായത്.

അശ്ലീല പദപ്രയോഗങ്ങളിലൂടെ ഒരു  യുവതിയെ ശല്യം ചെയ്‍ത  യാസര്‍ അല്‍ മുസ്‍ലിം അല്‍ അറാവി എന്നയാളിന് എട്ട് മാസം ജയില്‍ ശിക്ഷയും 5000 റിയാല്‍ പിഴയുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെയാണ് പ്രാദേശിക ദിനപ്പത്രങ്ങളില്‍ ഇയാളുടെ വിവരങ്ങള്‍ സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കാന്‍ കൂടി ഉത്തരവിട്ടിരിക്കുന്നത്. 2021 ജനുവരിയിലാണ് രാജ്യത്തെ ലൈംഗിക പീഡനത്തിനെതിരായ നിയമത്തില്‍ പുതിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി നടത്തിയത്. വ്യാജ ലൈംഗിക പരാതികള്‍ ഉന്നയിക്കുന്നവര്‍ക്കെതിരായ വകുപ്പുകളും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

click me!