
റിയാദ്: ‘റിയാദ് എയർ' എന്ന പേരിൽ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ (പി.ഐ.എഫ്) പൂർണ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന ‘റിയാദ് എയർ’ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് വൻകരകൾക്കിടയിൽ സൗദിയുടെ വ്യാപാര, വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങൾ ഉറപ്പാക്കും.
റിയാദിനെ ലോകത്തിലേക്കുള്ള പ്രധാന കവാടമാക്കുകയെന്ന ലക്ഷ്യവും പുതിയ പ്രഖ്യാപനത്തിന് പിന്നിലുണ്ട്.
പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാനാണ് റിയാദ് എയറിന്റെ ചെയർമാൻ. വ്യോമായന, ഗതാഗത, ചരക്കുനീക്ക മേഖലകളിൽ 40 വർഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻസ് ആഗോളതലത്തിലുള്ള സൗദിയുടെ യാത്ര, വ്യോമയാന വ്യവസായത്തിൽ പുതിയ യുഗത്തിന് തുടക്കമിടുമെന്നാണ് കരുതുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യയും സുരക്ഷാ മാനദണ്ഡങ്ങളുമുള്ള നൂതന വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുന്ന റിയാദ് എയർ ഒരു ലോകോത്തര വിമാന കമ്പനിയായിരിക്കും. എണ്ണയിതര വരുമാന മേഖലയിലേക്ക് 2,000 കോടി ഡോളർ കൂട്ടിച്ചേർക്കുമെന്ന് കണക്കാക്കുന്ന എയർലൈൻസ് പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ആറ് മാസം മുമ്പ് പ്രഖ്യാപിച്ച റിയാദ് കിങ് സൽമാൻ വിമാനത്താവള പദ്ധതി പോലെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഉപയോഗിച്ചുള്ള വൻകിട നിക്ഷേപമാണ് വിമാനക്കമ്പനിയിലും നടത്തുന്നത്. 2030-ഓടെ ലോകമെമ്പാടുമുള്ള 100-ലധികം കേന്ദ്രങ്ങളിലേക്ക് റിയാദ് എയർ യാത്രക്കാരെ എത്തിക്കും. അവരുടെ യാത്ര മെച്ചപ്പെടുത്താനും റിയാദ് എയർ ലക്ഷ്യമിടുന്നു.
Read also: ബഹ്റൈന്‍ കെ.എസ്.സി.എ പുരസ്‌കാരം ഉണ്ണിമുകുന്ദന്; പഴയിടത്തിനും ശ്രീജിത്ത് പണിക്കര്‍ക്കും പുരസ്‍കാരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ