കൊവിഡ് 19: ലോകാരോഗ്യ സംഘടനയ്ക്ക് പത്ത് മില്യൺ ഡോളർ സഹായവുമായി സൗദി

By Web TeamFirst Published Mar 10, 2020, 10:11 AM IST
Highlights

പത്ത് മില്യൺ ഡോളർ സഹായം ഉടന്‍ അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. രോഗ പ്രതിരോധ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ് സഹായം. 

റിയാദ്: കൊവിഡ് 19 പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനക്ക് സൗദി അറേബ്യയുടെ ധനസഹായം. പത്ത് മില്യൺ ഡോളർ സഹായമായി നൽകുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൈറസ് പടരുകയാണ്. ഈ സാഹചര്യത്തില്‍ ലോക രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സൗദിയുടെ ആദ്യഘട്ടമായി ഇത്രയും വലിയ തുക സഹായമായി പ്രഖ്യാപിച്ചത്.

പത്ത് മില്യൺ ഡോളർ സഹായം ഉടന്‍ അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. രോഗ പ്രതിരോധ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ് സഹായം. കൊവിഡ് വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പ്രവര്‍ത്തിക്കുമെന്നും സൗദിയും സംഘടനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം, സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും മനുഷ്യത്വ പിന്തുണയെ അഭിനന്ദിക്കുന്നതായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം പറഞ്ഞു.

Read Also: ആരോഗ്യപ്രശ്നങ്ങൾ മറച്ചുവെച്ചാൽ അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ

click me!