സൗദിയിലെ ലെവി ഇളവ്; മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ഗുണം ലഭിക്കും

By Web TeamFirst Published Feb 12, 2019, 9:53 AM IST
Highlights

സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ച് പ്ലാറ്റിനം, പച്ച കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഉടന്‍ തന്നെ ലെവി തിരിച്ചുകിട്ടും. മതിയായ സ്വദേശികളെ നിയമിക്കാത്തതിനാല്‍ മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണം പാലിച്ച് പച്ച, പ്ലാറ്റിനം കാറ്റഗറികളിലേക്ക് മാറാം.

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകരിച്ച ലെവി ഇളവിന്റെ ആനുകൂല്യം മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. നിബന്ധനകള്‍ പ്രകാരം സ്വദേശിവത്കരണം പാലിച്ച സ്ഥാപനങ്ങള്‍ തങ്ങളുടെ വിദേശ ജീവനക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം അടച്ച ലെവിയാണ് തിരികെ നല്‍കുന്നത്.

സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ച് പ്ലാറ്റിനം, പച്ച കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഉടന്‍ തന്നെ ലെവി തിരിച്ചുകിട്ടും. മതിയായ സ്വദേശികളെ നിയമിക്കാത്തതിനാല്‍ മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണം പാലിച്ച് പച്ച, പ്ലാറ്റിനം കാറ്റഗറികളിലേക്ക് മാറാം. ഇങ്ങനെ മാറിയാലും ലെവി തിരികെ ലഭിക്കും. ഭാഗികമായി മാത്രം കഴിഞ്ഞ വര്‍ഷത്തെ ലെവി അടച്ചിട്ടുള്ളവര്‍ക്ക് അടച്ച തുക തിരികെ നല്‍കുകയും ബാക്കി തുക ഒഴിവാക്കി നല്‍കുകയും ചെയ്യും.

സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പ്ലാറ്റിനം, പച്ച കാറ്റഗറികളിലുള്ള 3,16,000 സ്ഥാപനങ്ങള്‍ക്ക് ഉടന്‍ ലെവി ഇളവ് ലഭിക്കും. മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ 48,000 സ്ഥാപനങ്ങളുണ്ട്. ഇവയും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയാല്‍ മൂന്നര ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവിന്റെ ആനുകൂല്യം ലഭിക്കും.  

click me!