
റിയാദ്: ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം സൗദി അറേബ്യയുടെ എണ്ണ ഉദ്പാദനത്തെ സാരമായി ബാധിച്ചു. ആകെ ഉദ്പാദനത്തിന്‍റെ പകുതി തടസ്സപ്പെട്ടതായി സൗദി ഊര്‍ജ്ജമന്ത്രി അറിയിച്ചു. പ്രതിസന്ധി രൂക്ഷമായാല്‍ കരുതല്‍ ശേഖരം ഉപയോഗിക്കാനുളള നടപടികള്‍ അമേരിക്ക തുടങ്ങി. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി ആരാംകോയുടെ അബ്ഖൈക്ക്, ഖുറൈസ് പ്ലാന്റുകളിലെ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കമ്പനിയുടെ ആകെ ഉൽപാദനത്തിന്റെ 50 ശതമാനം തടസ്സപ്പെട്ടതായി സൗദി ഊര്‍ജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.
പ്രതിദിനം 2 ബില്യൺ ക്യുബിക് അടി വാതക ഉൽപാദനം നിർത്തലാക്കിയതായും അദ്ദേഹം സ്ഥിരീകരിച്ചു. അതേസമയം, ഇന്ധനത്തിൽ നിന്നുള്ള വൈദ്യുതിവിതരണത്തെ ആക്രമണങ്ങൾ ബാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതോത്പാദനം പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പുരോഗതി വിലയിരുത്തുമെന്നും അരാംകോ സിഇഒ അമിൻ നാസർ പറഞ്ഞു.
ആക്രമണത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam