
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണ ധാരണാപത്രത്തിന് സൗദി ശൂറ കൗൺസിൽ അംഗീകാരം നൽകി. റിയാദിൽ തിങ്കളാഴ്ച ചേർന്ന ശൂറ കൗൺസിലിൻ്റെ 26-ാമത് സാധാരണ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. മിഷാൽ ബിൻ ഫഹദ് അൽ സുലാമിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം, സൗദി സാംസ്കാരിക മന്ത്രാലയവും ഇന്ത്യൻ സാംസ്കാരിക മന്ത്രാലയവും സംയുക്തമായി തയ്യാറാക്കിയ സഹകരണ പദ്ധതികൾക്ക് ഔദ്യോഗികമായി അനുമതി നൽകുകയായിരുന്നു.
ഈ ധാരണാപത്രം നിലവിൽ വരുന്നതോടെ കല, സാഹിത്യം, പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ വിപുലമായ പങ്കാളിത്തത്തിന് വഴിയൊരുങ്ങും. ചരിത്രപരമായ ബന്ധം പുലർത്തുന്ന സൗദിയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക വിനിമയം കൂടുതൽ ഊർജിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളിലെയും കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും സംയുക്ത വേദികൾ ഒരുക്കുന്നതിനും, പ്രദർശനങ്ങളും വിനിമയ പരിപാടികളും സംഘടിപ്പിക്കുന്നതിനും ഈ കരാർ വലിയ ചാലകശക്തിയാകും.
വിഷൻ 2030 ഉം സാംസ്കാരിക ഉന്നമനവും
സൗദി അറേബ്യയുടെ 'വിഷൻ 2030' പദ്ധതിയുടെ ഭാഗമായി സാംസ്കാരിക മേഖലയിൽ നടന്നുവരുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് ഇന്ത്യയുമായുള്ള ഈ സഹകരണം വലിയ മുതൽക്കൂട്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ ഇരു രാജ്യങ്ങളും പുലർത്തുന്ന സൗഹൃദം ദൃഢമാക്കുന്നതിനൊപ്പം, വരുംതലമുറകൾക്ക് പരസ്പര സംസ്കാരങ്ങളെ അടുത്തറിയാനും ആദരിക്കാനുമുള്ള മികച്ച അവസരമായി ഈ ധാരണാപത്രം മാറും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam