നിയമം കര്‍ശനമാക്കുന്നു; സൗദിയില്‍ ബിനാമി ബിസിനസ് ചെയ്യുന്നവര്‍ക്ക് വന്‍തുക പിഴയും ജയില്‍ ശിക്ഷയും

By Web TeamFirst Published Aug 1, 2019, 6:37 PM IST
Highlights

ബിനാമി ബിസിനസ് രാജ്യത്തെയും പൗരന്മാരെയും തകർക്കുന്നതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സെക്രട്ടറി ജനറൽ സൽമാൻ അൽ ഹാജർ വ്യക്തമാക്കി. അതിനാൽ ബിനാമി ബിസിനസ്സ് ഇല്ലാതാക്കാൻ ശക്തമായ നിയമനിർമ്മാണം നടത്തും.

റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ബിസിനസ്സ് ഇല്ലാതാക്കാൻ ശക്തമായ നിയമനിർമ്മാണം നടത്തുന്നു. ബിനാമി ബിസിനസ്സ് പിടികൂടിയാൽ വൻ പിഴ അടക്കമുള്ള ശിക്ഷകളാണ് നടപ്പിലാക്കുന്നത്. 50 ലക്ഷം റിയാൽ പിഴയും അഞ്ചു വർഷം വരെ തടവുമാണ് പരിഷ്ക്കരിക്കുന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. 

ബിനാമി ബിസിനസ് രാജ്യത്തെയും പൗരന്മാരെയും തകർക്കുന്നതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സെക്രട്ടറി ജനറൽ സൽമാൻ അൽ ഹാജർ വ്യക്തമാക്കി. അതിനാൽ ബിനാമി ബിസിനസ്സ് ഇല്ലാതാക്കാൻ ശക്തമായ നിയമനിർമ്മാണം നടത്തും. ഇതിനായി നിലവിലെ നിയമം പരിഷ്‌ക്കരിക്കുന്നതിനുള്ള അന്തിമ ഘട്ടത്തിലാണെന്നും സൽമാൻ അൽ ഹാജർ പറഞ്ഞു. ബിനാമി ബിസിനസ്സ് നടത്തി പിടിക്കപ്പെടുന്നവർക്കുള്ള പിഴ 50 ലക്ഷം റിയാലായി ഉയർത്തും. കൂടാതെ അഞ്ചു വർഷം വരെ തടവും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

ബിനാമി ബിസിനസ്സ് ഏറ്റവും കൂടുതൽ ചില്ലറ വ്യാപാര മേഖലയിലാണ്‌. തൊട്ടുപിന്നിൽ നിർമ്മാണ മേഖലയിലും. ചില്ലറ വ്യാപാര മേഖലയിലെ ബിനാമി ബിസിനസ്സ് അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികൾ തൊഴിൽ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും. മറ്റു മേഖലകളിലും സമാന പദ്ധതികൾ വരും. നിക്ഷേപ നിയമനുസരിച്ച് രാജ്യത്ത് ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നതിന് വിദേശ നിക്ഷേപകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായും സൽമാൻ അൽ ഹാജർ പറഞ്ഞു.

click me!