സൗദിയില്‍ കുപ്പിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി

By Web TeamFirst Published Mar 30, 2021, 1:12 PM IST
Highlights

വെള്ളത്തിന്റെ ശുദ്ധത, അതിന്റെ ആന്തരിക ഘടന, ജലസ്രോതസ്സുകള്‍, ഉല്‍പന്ന രജിസ്‌ട്രേഷന്‍, ഫാക്ടറിയുടെ പേര്, ഉല്‍പാദന തീയതി, വിവിധ സാങ്കേതിക നിയമ പാലനം, ഗതാഗത, സംഭരണ ചട്ടങ്ങളുടെ പാലനം തുടങ്ങിയവ പരിശോധിച്ച് എല്ലാം നിയമാനുസൃതമാണോ എന്ന് ഉറപ്പുവരുന്നാണ് നിരന്തരമുള്ള പരിശോധന.

റിയാദ്: സൗദി അറേബ്യയില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ശക്തമായ നടപടിയുമായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. രാജ്യത്തെ മുഴുവന്‍ ബോട്ട്‌ലിങ് പ്ലാന്റുകളും നിരന്തരം പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനം. ഉല്‍പന്നങ്ങളുടെ സാമ്പിളുകളെടുത്ത് ലാബോറട്ടറി പരിശോധനകള്‍ നടത്തും.

വെള്ളത്തിന്റെ ശുദ്ധത, അതിന്റെ ആന്തരിക ഘടന, ജലസ്രോതസ്സുകള്‍, ഉല്‍പന്ന രജിസ്‌ട്രേഷന്‍, ഫാക്ടറിയുടെ പേര്, ഉല്‍പാദന തീയതി, വിവിധ സാങ്കേതിക നിയമ പാലനം, ഗതാഗത, സംഭരണ ചട്ടങ്ങളുടെ പാലനം തുടങ്ങിയവ പരിശോധിച്ച് എല്ലാം നിയമാനുസൃതമാണോ എന്ന് ഉറപ്പുവരുന്നാണ് നിരന്തരമുള്ള പരിശോധന. വിപണിയില്‍ നിരവധി കുപ്പിവെള്ള കമ്പനികളുണ്ട്. എന്നാല്‍ ഏത് കമ്പനിയുടേതാണ് മികച്ചതെന്ന് അവകാശപ്പെടാന്‍ കമ്പനികളെ അനുവദിക്കില്ലെന്നും മേല്‍പ്പറഞ്ഞ നിബന്ധനകളെല്ലാം പാലിക്കുകയും വെള്ളത്തിലുണ്ടാവേണ്ട പ്രകൃതിദത്ത ധാതുക്കള്‍ ഉണ്ടാവുകയും ചെയ്താല്‍ എല്ലാ കുപ്പിവെള്ളവും മികച്ചതാകുമെന്നും അതോറിറ്റി വ്യക്തമാക്കി.

കുപ്പിവെള്ള ഉല്‍പന്നങ്ങളുടെ കാലാവധി 12 മാസമാണ്. അതില്‍ കൂടുതല്‍ സൂക്ഷിക്കരുത്. ഗുണനിലവാരത്തില്‍ മാറ്റമുണ്ടാകാതിരിക്കാന്‍ അതാവശ്യമാണ്. വിഷ പദാര്‍ഥങ്ങള്‍ അല്ലെങ്കില്‍ ദോഷകരമായ വസ്തുക്കള്‍ എന്നിവക്കടുത്തും ദുര്‍ഗന്ധവും വായുസഞ്ചാരവുമില്ലാത്ത സ്ഥലങ്ങളിലും കുപ്പിവെള്ളം സൂക്ഷിക്കരുത്. കടുത്ത ചൂടിനും കാലാവസ്ഥ വ്യതിയാനത്തിനും വിധേയമാകാതിരിക്കാനും ശ്രദ്ധിക്കണം. ബോട്ടിലുകള്‍ മലിനമുണ്ടാകുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കരുത്.  


 

click me!