
ജിദ്ദ: സൗദിയിൽ ബിനാമി ബിസിനസ്സ് തടയാനുള്ള സമഗ്ര പദ്ധതിക്ക് രാജാവിന്റെ അംഗീകാരം ലഭിച്ചു. ദേശീയ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ബിനാമി ബിസിനസ് തടയുന്നതിനുള്ള പദ്ധതിക്കാണ് സൽമാൻ രാജാവ് അംഗീകാരം നൽകിയത്.
രാജ്യത്തെ വിവിധ മേഘലകളിൽ നിന്ന് ബിനാമി ബിസിനസ് തുടച്ചു നീക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഒപ്പം ഇ -ട്രേഡിംഗ് പരിപോഷിപ്പിക്കുന്നതിനും അത്യാധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും ആവിഷ്‌ക്കരിച്ച സമഗ്ര പദ്ധതികൾക്കാണ് സൽമാൻ രാജാവ് അംഗീകാരം നൽകിയത്. നിയമാനുസൃതമല്ലാതെ വിദേശികൾ സ്വകാര്യ മേഖലയിൽ സ്വാധീനം ചെലുത്തുന്നത് തടയുന്നതിനും സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതും പദ്ധതി ലക്ഷ്യമിടുന്നു.
ബിനാമി ബിസിനസ് തടയുന്നതിന് വിവിധ മന്ത്രാലയങ്ങൾ ഉൾപ്പെടെ പത്ത് സർക്കാർ വകുപ്പുകൾ ഏകോപനം നടത്തണമെന്നും രാജാവ് നിർദ്ദേശിച്ചു. ബിനാമി ബിസിനസിന് കൂടുതൽ സാധ്യതകളുള്ള മേഖലകളെപ്പറ്റി പഠിച്ച് അത്തരം മേഖലകളിൽ സ്വദേശിവത്കരണ തോത് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് തൊഴിൽ മന്ത്രലയത്തിന്റെ കർത്തവ്യം.
ബിനാമി ഇടപാടുകൾ എന്ന് സംശയിക്കുന്ന ധനവിനിയോഗം കർശനമായി നിരീക്ഷിക്കുന്നതിന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ആവശ്യമായ പദ്ധതികളും ആവിഷ്‌കരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam