കഴിഞ്ഞ ദിവസവും ഇതേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു.
മസ്കറ്റ്: കനത്ത മഴയുടെയും അസ്ഥിരമായ കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഒമാനില്‍ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഒമാനിലെ കാലാവസ്ഥ അസ്ഥിരമായി തുടരുന്നത് മൂലം വിദ്യാലയങ്ങൾക്ക് നാളെയും ഏപ്രിൽ 17 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസവും ഇതേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു. എന്നാൽ ദോഫാർ, അൽ വുസ്ത എന്നീ ഗവര്‍ണറേറ്റുകളിലെ സ്കൂളുകളിൽ ക്ലാസുകൾ ഉണ്ടായിരിക്കും.
Read Also - ന്യൂനമര്‍ദ്ദം; കാലാവസ്ഥ മുന്നറിയിപ്പ്, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് യുഎഇയിൽ നിര്‍ദ്ദേശം
അതേസമയം ഒമാനിൽ മഴക്കെടുതിയില്‍ ഒരു മലയാളിയും മരണപ്പെട്ടിരുന്നു. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്. തിങ്കളാഴ്ച ഇവിടെ ശക്തമായ മഴയുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായത്.
പലയിടങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ നിയാബത്ത് സമദ് അൽ ഷാനിൽ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന സ്കൂൾ ബസ് വാദിയിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ഇവിടെ നിന്ന് രണ്ട് പേരെ രക്ഷിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
രക്ഷപ്പെടുത്തിയ രണ്ട് പേരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. ഇബ്ര വിലായത്തിൽ 27 പേരെയും കൊണ്ടുപോവുകയായിരുന്ന ഒരു സ്കൂൾ ബസ് വാദിയിൽ കുടുങ്ങിയെന്നും മറ്റൊരു സംഭവത്തിൽ നിസ്‍വ വിലായത്തിൽ 21 വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ ബസിനുള്ളിൽ അകപ്പെട്ടുവെന്നും ഔദ്യോഗിക അറിയിപ്പുകളിൽ പറയുന്നു.