
കുവൈത്ത് സിറ്റി: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ വ്യാപക പരിശോധന. അഹ്‍മദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നുമാത്രം 248 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്.
അഹ്‍മദി ഗവര്‍ണറേറ്റില്‍ നടന്ന പരിശോധനയില്‍ ഫഹാഹീല്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ നിന്ന് 74 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ പലരും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും നിയമ നടപടികള്‍ നേരിടുന്നവരുമായിരുന്നു. മുബാറക് അല്‍ കബീറില്‍ അല്‍ ഖുറൈനിലെ കടകളില്‍ ജോലി ചെയ്‍തിരുന്ന 174 പ്രവാസികളാണ് പിടിയിലായത്. നിയമ ലംഘകരെ കണ്ടെത്താന്‍ എല്ലാ ഗവര്‍ണറേറ്റുകളിലും വ്യാപക പരിശോധനയാണ് നടത്തിവരുന്നത്. പിടിയിലാവുന്നവരെ നാടുകടത്താനും അതിനുള്ള ചെലവ് അവരവരില്‍ നിന്ന് തന്നെ ഈടാക്കാനുമാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam