ജയിൽ മോചിതരായ ഇന്ത്യന്‍ പ്രവാസികളെ 24ന് നാട്ടിലെത്തിക്കുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി

By Web TeamFirst Published Sep 20, 2020, 8:40 AM IST
Highlights

ഇന്ത്യയിലെയും സൗദിയിലെയും വിവിധ ഏജൻസികളുടെ സഹായത്തോടെയാണിത്. കൊവിഡ് സംബന്ധിച്ച മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്.

റിയാദ്: വിവിധ കേസുകളിൽ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ കഴിയുന്നവരില്‍ മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നത്. ഇങ്ങനെ മോചിതരായവരുടെ ആദ്യ ബാച്ചായ 500 പേരെ ഇക്കഴിഞ്ഞ മെയ് മാസം ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നു. 

ഇന്ത്യയിലെയും സൗദിയിലെയും വിവിധ ഏജൻസികളുടെ സഹായത്തോടെയാണിത്. കൊവിഡ് സംബന്ധിച്ച മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്. ജയിൽ മോചിതരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കുന്നതിനായി വിമാന ടിക്കറ്റുകളും നാട്ടിലെത്തിയാൽ ക്വാറൻറീൻ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇന്ത്യൻ വിദേശകാര്യ വകുപ്പും പദ്ധതികൾ തയ്യാറാക്കി വരികയാണ്. 

രണ്ടാം ബാച്ചിലെ ആദ്യ വിമാനം റിയാദിൽ നിന്നും ചെന്നൈയിലേക്ക് ഈ മാസം 24ന് പുറപ്പെടും. റിയാദിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള അടുത്ത വിമാന ഷെഡ്യൂളുകൾ ഉടനെ പ്രഖ്യാപിക്കുമെന്നും എംബസി അറിയിച്ചു. കോൺസുലേറ്റ് അധികൃതർ സൗദി ജയിൽ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

click me!