ദുബായില്‍ സ്വദേശിവത്കരണ പദ്ധതിക്ക് ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി

By Web TeamFirst Published Sep 24, 2019, 1:17 PM IST
Highlights

ദുബായിലെ സ്വദേശിവത്കരണ പദ്ധതിക്ക് അംഗീകാരം. കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. 

ദുബായ്: ദുബായിലെ സ്വദേശിവത്കരണ പദ്ധതിക്ക് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമനുസരിച്ചാണ് സ്വദേശിവത്കരണ നടപടികള്‍.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മാന്യമായ തൊഴില്‍ ലഭ്യമാക്കുന്നതിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും ജോലിയെന്ന ലക്ഷ്യം സാധ്യമാക്കാനാവും. യുഎഇയിലെ ജനങ്ങള്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരാണെന്നും അവരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്നും ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്വദേശിവത്കരണ ശ്രമങ്ങളള്‍ നേരിടുന്ന വെല്ലുവിളികളും തടസങ്ങളും  അടുത്ത ഘട്ടത്തില്‍ പരിശോധിച്ച്, അവ പരിഹരിക്കാന്‍ ശ്രമിക്കും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു.

ദുബായിലെ സ്വദേശിവത്കരണ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ശൈഖ് ഹംദാന്‍ നേരത്തെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോരിറ്റി, ദുബായ് സര്‍ക്കാറിന്റെ മാനവവിഭവശേഷി വകുപ്പ്, വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ഇപ്പോള്‍ സ്വദേശിവത്കരണ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.

click me!