
റിയാദ്: 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവിനായി ഇനി രണ്ടാഴ്ച കൂടി കാത്തിരിക്കണം. കേസ് ഇന്ന് കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. അതേസമയം സിറ്റിങ് പൂർത്തിയായി. വിധി പറയൽ രണ്ടാഴ്ചക്ക് ശേഷമെന്നാണ് ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചത്.
ലോക മലയാളികൾ ആകാംക്ഷയോടെയാണ് ഈ ദിനവും കാത്തിരുന്നത്. വീണ്ടും പ്രതീക്ഷ രണ്ടാഴ്ചക്കപ്പുറത്തേക്ക് നീളുകയാണ്. കഴിഞ്ഞ മാസം 21-ന് മോചന ഹർജി പരിഗണിച്ച റിയാദ് കോടതിയിലെ മറ്റൊരു ബഞ്ച് മോചന തീരുമാനമെടുക്കേണ്ടത് വധശിക്ഷ റദ്ദ് ചെയ്ത ബഞ്ചായിരിക്കണമെന്ന് പറഞ്ഞ് അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. അതിനുശേഷം ഈ ദിവസത്തിന് വേണ്ടി പ്രത്യാശയോടെയുള്ള കാത്തിരിപ്പായിരുന്നു. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. റഹീമിെൻറ കുടുംബവും റിയാദ് സഹായ സമിതിയും ഉൾപ്പെടെയുള്ളവർ. ഇന്നത്തെ സിറ്റിങ്ങിന്‍റെ വിശദമായ ജഡ്ജ്മെൻറ് കിട്ടി പഠിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ വാർത്താകുറിപ്പിലൂടെ അറിയിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.
Read Also - റഹീം കേസിൽ മോചന ഉത്തരവ് ഉണ്ടായില്ല; വിധി പറയൽ രണ്ടാഴ്ചത്തേക്ക് മാറ്റി റിയാദ് ക്രിമിനൽ കോടതി
18 വർഷം മുമ്പ് വീട്ടിൽ നിന്ന് സൗദി അറേബ്യയിലേക്ക് തൊഴിൽ തേടി കടൽ കടന്ന അബ്ദുൽ റഹീം കോടമ്പുഴയിലെ മച്ചിലകത്ത് വീട്ടിലേക്ക് പിന്നീട് മടങ്ങി ചെന്നിട്ടില്ല. മകനെ കാണാനാകതെ റഹീമിന്‍റെ പിതാവ് ലോകത്തോട് വിടപറഞ്ഞു. ഫറോക് കോടമ്പുഴയിലെ വീട്ടിൽ കണ്ണീരൊഴുക്കി മകനെ കാത്തിരുന്ന മാതാവ് ഫാത്തിമ ക്ഷമയുടെ അറ്റം കണ്ടപ്പോൾ മകനെ കാണാൻ സൗദി അറേബ്യയിലേക്ക് വിമാനം കയറി. കഴിഞ്ഞ ഒക്ടോബർ 30ന് സൗദിയിലെ അബഹയിലെത്തിയ ഉമ്മ ഫാത്തിമക്കും സഹോദരൻ നസീറിനും ഈ മാസം 12-ന് റിയാദ് ഇസ്കാനിലെ സെൻട്രൽ ജയിലിലെത്തി അബ്ദുൽ റഹീമിനെ കാണാനായി. ഇന്നലെയാണ് (ശനിയാഴ്ച) ഉമ്മയും സഹോദരനും റിയാദിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ