കുട്ടികള്‍ക്ക് പോലും ഇളവില്ല, രേഖകള്‍ അപ്‍ലോഡ് ചെയ്യണം; നാട്ടിലെത്താന്‍ പ്രവാസികള്‍ കടക്കേണ്ട കടമ്പകളേറെ

By Web TeamFirst Published Feb 24, 2021, 4:57 PM IST
Highlights

എയർ സുവിധ ഫോറം പൂരിപ്പിക്കാത്തവരെ വിമാനത്തിൽ കയറ്റില്ല. ഗൾഫ് മേഖലയിലെ യാത്രക്കാർ കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിവരങ്ങളും ഓൺലൈനിൽ നൽകണം.  ഇന്ത്യയിലെത്തുമ്പോൾ അതത് വിമാനത്താവളത്തിൽ മറ്റൊരു കൊവിഡ് പരിശോധനക്കും വിധേയരാകണം. 

റിയാദ്: വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിബന്ധനകൾ നിലവിൽ വന്നു. തിങ്കളാഴ്ച അർധരാത്രി മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിലായത്. ഇത് പ്രകാരം യാത്രക്കാരുടെ കൈവശം കോവിഡ് നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രക്ക് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. കുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള യാത്രക്കാർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. 

എല്ലാ അന്താരാഷ്ട്ര യാത്രക്കാരും www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്ക് സന്ദർശിച്ച് ‘എയർ സുവിധ’ സത്യവാങ്മൂലം ഓൺലൈനായി സമർപ്പിക്കണം. സ്വന്തം പാസ്‍പോർട്ടിന്റെ ആദ്യ പേജും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇതിൽ അപ്ലോഡ് ചെയ്യണം. സത്യവാങ്‍മൂലത്തിന്റെയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെയും രണ്ട് പ്രിൻറൗട്ടുകൾ വീതം എടുത്ത് കൈയ്യിൽ സൂക്ഷിക്കണം. ഇത് ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ സമയത്ത് കാണിക്കേണ്ടി വരും. 

എയർ സുവിധ ഫോറം പൂരിപ്പിക്കാത്തവരെ വിമാനത്തിൽ കയറ്റില്ല. ഗൾഫ് മേഖലയിലെ യാത്രക്കാർ കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിവരങ്ങളും ഓൺലൈനിൽ നൽകണം.  ഇന്ത്യയിലെത്തുമ്പോൾ അതത് വിമാനത്താവളത്തിൽ മറ്റൊരു കൊവിഡ് പരിശോധനക്കും വിധേയരാകണം. ഇതിനായുള്ള തുക കൈയിൽ കരുതണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ വീടുകളിൽ 14 ദിവസം നിർബന്ധിത നിരീക്ഷണത്തിലിരിക്കണം. 

കുടുംബത്തിൽ മരണം നടന്ന സാഹചര്യത്തിലെ അടിയന്തിര യാത്രക്ക് മാത്രമാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ് നൽകുക. ഈ ആനുകൂല്യത്തിന് പരിഗണിക്കപ്പെടാൻ യാത്രക്ക്  72 മണിക്കൂർ മുമ്പ്  www.newdelhiairport.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. പ്രത്യക്ഷത്തിൽ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർക്ക് തെർമൽ സ്ക്രീനിങിന് ശേഷം മാത്രമേ തുടർയാത്രക്ക് അനുമതി നൽകുകയുള്ളു. 

click me!