
അബുദാബി: യുഎഇയിൽ മരിച്ച എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ മലയാളി അവസാന യാത്രയിലും പകർന്നു നൽകിയത് സ്നേഹത്തിന്റെയും കരുതലിന്റെയും പാഠങ്ങൾ. കഴിഞ്ഞ ദിവസമാണ് തൊടുപുഴ സ്വദേശിയായ ബിജു ജോസഫ് അജ്മാനിൽ മരണപ്പെട്ടത്. മരിക്കുന്നതിന് മുൻപ് തന്നെ ബിജു തന്റെ മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മത പത്രം തയാറാക്കി വെച്ചിരുന്നു. മരണ ശേഷം അവയവങ്ങൾ ദാനം ചെയ്തുകൊണ്ട് മറ്റുള്ളവർക്ക് പുതു ജീവൻ നൽകിയതോടെ ബിജുവിന്റെ അഭിലാഷം പൂർത്തീകരിക്കപ്പെട്ടതായി കുടുംബാംഗങ്ങൾ പറയുന്നു.
താമസ കെട്ടിടത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബിജു ജോസഫിനെ അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് ഈ മാസം ആറിനാണ് മസ്തിഷ്ക മരണം സംഭവിച്ചത്. പിന്നീട് അവയവങ്ങൾ ദാനം ചെയ്യുന്നതിനായി അബുദാബിയിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത് സംബന്ധിച്ച് ബിജു ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അവയവ ദാന പത്രിക നേരത്തെ തയാറാക്കിയിട്ടുണ്ടായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
read more : യുഎഇയിൽ പലയിടങ്ങളിലും മഴ, നാളെയും നേരിയ മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്
ബിജു ജോസഫിന്റെ കുടുംബം യുഎഇയിൽ തന്നെയാണുള്ളത്. ഭാര്യ വിജി. മക്കൾ അനീന, അശ്വിൻ. കാനഡയിൽ ഉപരിപഠനം ചെയ്യുന്ന മകൻ അശ്വിൻ യുഎഇയിലെത്താൻ കാത്തിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സുഹൃത്തുക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ബിജു നാല് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ