
ദുബായ്: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മമ്മുട്ടി-മഞ്ജു വാര്യർ ചിത്രം 'ദി പ്രീസ്റ്റ്'വേൾഡ് വൈഡ് റിലീസിന്റെ ഭാഗമായി ഗൾഫിലെ 119 തീയേറ്ററുകളിലും പ്രദർശനം തുടങ്ങി. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത പ്രീസ്റ്റ്, 15 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരോടുത്തുള്ള ആദ്യ മെഗാസ്റ്റാർ ചിത്രമെന്ന നിലയിലും ശ്രദ്ധ നേടിയിരിക്കുകയാണ്.
ആദ്യം മാര്‍ച്ച് 4 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പല രാജ്യങ്ങളിലെയും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാലും കേരളത്തിലെ തിയേറ്ററുകളില്‍ ദിവസേന നാല് ഷോകള്‍ നടത്താന്‍ കഴിയാത്തതിനാലുമാണ് റിലീസ് നീട്ടിയിരുന്നത്. വൈദികന്റെ വേഷത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'ദി പ്രീസ്റ്റ്'. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം 'കൈദി' ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്.
പ്രവാസി മലയാളികളുടെ സംരംഭമായ ട്രൂത്ത് ഫിലിംസിന്റെ ആദ്യ വിതരണ ചിത്രമായാണ് 'ദി പ്രീസ്റ്റ്' ഗൾഫിൽ പ്രദർശനത്തിനെത്തുന്നത്. സംവിധായകന്‍ സലിം അഹമ്മദും ഖത്തര്‍ വ്യവസായി അബ്‍ദുല്‍ സമദും നേതൃത്വം നല്‍കുന്ന ട്രൂത്ത് ഫിലിംസ് ഗള്‍ഫില്‍ വിതരണ രംഗത്ത് ഇതാദ്യമായാണെത്തുന്നത്. 119 കേന്ദ്രങ്ങളിലെ പ്രദർശനം വഴി, സൗത്ത് ഇന്ത്യൻ സിനിമാ വിതരണ ചരിത്രത്തിലെ ഏറ്റവും വലിയ ജി.സി.സി റിലീസിനാണ് 'ദി പ്രീസ്റ്റി'ലൂടെ ട്രൂത്ത് ഡിസ്ട്രിബൂഷൻ ഒരുങ്ങിയിരിക്കുന്നതെന്ന് കമ്പനി ഉടമകൾ പത്രക്കുറിപ്പ് വഴി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam