കൊവിഡ്: നാല് വീടുകളില്‍ രോഗം ബാധിച്ചത് 30 പേര്‍ക്ക്

By Web TeamFirst Published Nov 6, 2021, 9:39 AM IST
Highlights

കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 47 വയസ്സുള്ള സ്വദേശിയില്‍ നിന്ന് രണ്ട് വീടുകളിലായി 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീയുടെ ഭര്‍ത്താവ്, മക്കള്‍, ഭര്‍തൃസഹോദരി, അവരുടെ മക്കള്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.  

മനാമ: ബഹ്‌റൈനില്‍(Bahrain) നാല് വീടുകളില്‍ കൊവിഡ് (covid 19)ബാധിച്ചത് 30 പേര്‍ക്ക്. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. 

കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 47 വയസ്സുള്ള സ്വദേശിയില്‍ നിന്ന് രണ്ട് വീടുകളിലായി 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീയുടെ ഭര്‍ത്താവ്, മക്കള്‍, ഭര്‍തൃസഹോദരി, അവരുടെ മക്കള്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.  53കാരിയായ മറ്റൊരു സ്വദേശി സ്ത്രീയില്‍ നിന്ന് ഒരേ വീട്ടിലെ എട്ടുപേര്‍ക്ക് കൊവിഡ് ബാധിച്ചു. 

കൊവിഡ് ലക്ഷണങ്ങളുള്ള രണ്ട് സ്വദേശികളില്‍ നിന്ന് ഒരേ വീട്ടിലെ എട്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തി. ആകെ 271  കേസുകളാണ് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ മൂന്ന് വരെ റിപ്പോര്‍ട്ട് ചെയ്തത്. 160  പേര്‍ സ്വദേശികളാണ്. 111 പേര്‍ പ്രവാസികളാണ്. 88  കേസുകള്‍ സമ്പര്‍ക്കം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 54 പേര്‍ക്ക് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് കണ്ടെത്തിയപ്പോള്‍ 40 പേര്‍ക്ക് റാന്‍ഡം പരിശോധനയിലും 55 പേര്‍ക്ക് ക്വാറന്റീന്‍ കാലയളവിന് ശേഷവുമാണ് രോഗം സ്ഥിരീകരിച്ചത്.പ്രതിവാര ശരാശരി പുതിയ കൊവിഡ് കേസുകള്‍  50ല്‍ നിന്ന്  39 ആയി കുറഞ്ഞു.

 

ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങുന്നു

മനാമ: ബഹ്റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‍ക്ഫോഴ്‍സ് അംഗീകാരം നല്‍കി. ഒക്ടോബര്‍ 27 മുതല്‍  സിനോഫാം വാക്സിന്റെ രണ്ട് ഡോസ് കുട്ടികള്‍ക്കും നല്‍കാനാണ് തീരുമാനം. രാജ്യത്തെ വാക്സിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കൊവിഡ് നിയന്ത്രണത്തിനായുള്ള  നാഷണല്‍ ടാസ്ക് ഫോഴ്‍സിന്റെയും അംഗീകാരം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ പൊതുജനാരോഗ്യം കൂടുതല്‍ സുരക്ഷിതമാക്കാനാണ് പുതിയ തീരുമാനമെന്ന് ടാക്സ്ഫോഴ്‍സ് അറിയിച്ചു. എല്ലാ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ച് വാക്സിനേഷന്‍ കമ്മിറ്റി ഉറപ്പുവരുത്തിയ ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തിയും അവരുടെയും കുടുംബാംഗങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷക്കായും എല്ലാവരും വാക്സിനെടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റായ  healthalert.gov.bh വഴിയോ അല്ലെങ്കില്‍ BeAware ആപ്ലിക്കേഷന്‍ വഴിയോ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാം. ബുക്കിങിന് രക്ഷിതാവിന്റെ അനുമതി നിര്‍ബന്ധമാണ്. വാക്സിനെടുക്കാന്‍ എത്തുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാള്‍ ഉണ്ടായിരിക്കുകയും വേണം.

click me!