യുഎഇയിലെ പള്ളികളില്‍ നാളെ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും

By Web TeamFirst Published Nov 11, 2021, 12:10 PM IST
Highlights

യുഎഇ പ്രസിഡന്റിന്റെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ പള്ളികളില്‍ വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും.

അബുദാബി: യുഎഇയിലെ (UAE) പള്ളികളില്‍ വെള്ളിയാഴ്‍ച മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന (rain seeking prayer) നടക്കും. യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് മഴ തേടിയുള്ള നമസ്‍കാരമായ 'സലാത്തുല്‍ ഇസ്‍തിസ്‍ഖാ' നിര്‍വഹിക്കാന്‍ രാജ്യത്തെ ജനങ്ങളോട് കഴിഞ്ഞയാഴ്‍ച ആഹ്വാനം ചെയ്‍ത്.

വിവിധ എമിറേറ്റുകളില്‍ പ്രത്യേക നമസ്‍കാരം നടക്കുന്ന സമയം യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്‍തിട്ടുണ്ട്. അബുദാബി - ഉച്ചയ്‍ക്ക് 12 മണി, ദുബൈ - രാവിലെ 11.56, ഷാര്‍ജ - രാവിലെ 11.55, അജ്‍മാന്‍ - രാവിലെ 11.54,  ഉമ്മുല്‍ഖുവൈന്‍ - രാവിലെ 11.54, റാസല്‍ഖൈമ - രാവിലെ 11.53, ഫുജൈറ - രാവിലെ 11.51, ഖോര്‍ഫുകാന്‍ - രാവിലെ 11.51, അല്‍ ഐന്‍ - രാവിലെ 11.54, അല്‍ ദഫ്‍റ - ഉച്ചയ്‍ക്ക് ശേഷം 12.02 എന്നിങ്ങനെയാണ് പ്രത്യേക പ്രാര്‍ത്ഥനയുടെ സമയം.

മഴയ്‍ക്കും ദൈവാനുഗ്രഹത്തിനും വേണ്ടി  രാജ്യത്തെ എല്ലാ മുസ്‍ലിംകളും പ്രവാചകചര്യ അനുസരിച്ച് പ്രാര്‍ത്ഥിക്കണമെന്നാണ് പ്രസിഡന്റിന്റെ നിര്‍ദേശം. യുഎഇയില്‍ ഇതാദ്യമായല്ല മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടക്കുന്നത്. 2020, 2017, 2014, 2011, 2010 വര്‍ഷങ്ങളിലും ഇത്തരത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. കഴിഞ്ഞ ആഴ്‍ചകളില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഖത്തര്‍ അമീര്‍ ശൈഖ് ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും അതത് രാജ്യങ്ങളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

click me!