
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് നാളെ തുടക്കമാകും. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളാണ് ട്രംപ് സന്ദർശിക്കുക. അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര. മെയ് 16 വരെയായിരിക്കും സന്ദർശനം. ആദ്യം സൗദി അറേബ്യയിലായിരിക്കും സന്ദർശനം നടത്തുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ കൂടിക്കാഴ്ചയിൽ ഗാസ വെടിനിർത്തൽ നിർദേശവും പുനർനിർമാണ പദ്ധതിയും ചർച്ചയാകും.
സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ, ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ എന്നിവരും പങ്കെടുക്കുമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സന്ദർശനം ഒഴിവാക്കിക്കൊണ്ടാണ് ട്രംപ് പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നത്. ഇത് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനകളല്ലെന്ന് യുഎസ് നയതന്ത്ര പ്രതിനിധി മൈക്ക് ഹുക്കാബി നേരത്തെ അറിയിച്ചിരുന്നു.
നിലവിൽ ഇസ്രോയേലിനെ അംഗീകരിക്കാത്ത രാജ്യമാണ് സൗദി. ഗാസയിലെ വെടിനിർത്തൽ നടപ്പാക്കിയാൽ മാത്രമേ ബന്ധം സ്ഥാപിക്കൂ എന്നാണ് സൗദിയുടെ നിലപാട്. ഇസ്രായേലിനെ അറബ് രാഷ്ട്രങ്ങൾ അംഗീകരിച്ച അബ്രഹാം കരാർ വിപുലീകരിക്കുകയാണ് ട്രംപിന്റെ സന്ദർശന ലക്ഷ്യമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
സൗദിയിൽ നിന്നുള്ള ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ വാഷിങ്ടണിൽ വെച്ച് ട്രംപിന്റെ സന്ദർശനാർത്ഥം കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് വ്യാപാരത്തിനും നിക്ഷേപത്തിനുമായി 600 ബില്യൺ ഡോളർ സമാഹരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് സൽമാൻ പറഞ്ഞിരുന്നു. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ട്രംപ് ഭരണകൂടവും സൗദിയും തമ്മിൽ ചർച്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്താനുമാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2017ൽ പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദർശനം സൗദിയിലായിരുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങളിൽ സൗദി അറേബ്യ പ്രധാന പങ്കാണ് വഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ