സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Nov 19, 2022, 7:16 PM IST
Highlights

പരിഭ്രാന്തയായ കാറോടിച്ചിരുന്ന യുവതി ബ്രേക്കിന് പകരം വാഹനത്തിന്റെ ആക്സിലറേറ്ററില്‍ ചവിട്ടുകയും കാര്‍ അമിത വേഗതയില്‍ നിയന്ത്രണംവിട്ട് കടലില്‍ പതിക്കുകയുമായിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കടലില്‍ പതിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ജിദ്ദയിലെ അല്‍ നൗറസ് പാര്‍ക്കിന് സമീപം കോര്‍ണിഷില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന യുവതിക്കും ഒരു കാല്‍നട യാത്രക്കാരനുമാണ് പരിക്കേറ്റത്.

കോര്‍ണിഷ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ ആദ്യം ഒരു കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇതോടെ പരിഭ്രാന്തയായ കാറോടിച്ചിരുന്ന യുവതി ബ്രേക്കിന് പകരം വാഹനത്തിന്റെ ആക്സിലറേറ്ററില്‍ ചവിട്ടുകയും കാര്‍ അമിത വേഗതയില്‍ നിയന്ത്രണംവിട്ട് കടലില്‍ പതിക്കുകയുമായിരുന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ഡ്രൈവരെ രക്ഷപ്പെടുത്തി. വാഹനമിടിച്ച് പരിക്കേറ്റയാളെയും കാറോടിച്ചിരുന്ന യുവതിയെയും റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ട്രാഫിക് പൊലീസും അതിര്‍ത്തി സുരക്ഷാ സേനയും ചേര്‍ന്ന് കാര്‍ പിന്നീട് കരയിലെത്തിച്ചു. 

Read also:  രേഖകളിലെ പിഴവ് കാരണം പ്രവാസിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നത് ഒരു വര്‍ഷത്തിലധികം

സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ ബാലിക മുങ്ങി മരിച്ചു
മദീന: സൗദി അറേബ്യയിലെ മദീനയില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ബാലിക മുങ്ങി മരിച്ചു. മദീനയിലെ ഖൈബറിലെ വാദി അല്‍ഗറസിലാണ് കുട്ടി മുങ്ങി മരിച്ചത്. വെള്ളക്കെട്ടില്‍ കുട്ടി മുങ്ങി മരിച്ചതായി വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു.

സിവില്‍ ഡിഫന്‍സ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. മഴക്കാലത്ത് അരുവികളും വെളക്കെട്ടുകളും മുറിച്ചു കടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യാത്ര പോകുമ്പോള്‍ കുട്ടികള്‍ വെള്ളക്കെട്ടിലും കുളങ്ങളിലും ഇറങ്ങാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Read also: സൗദി അറേബ്യയില്‍ അമ്മയും മകളും മുങ്ങി മരിച്ചു

click me!