
അബുദാബി: യുഎഇയില്‍ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച ശക്തമായ മഴ ലഭിച്ചതോടെ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പല സ്ഥലങ്ങളിലും ശക്തമായ ഇടിമിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായി. അതേസമയം ഉഷ്ണകാലത്ത് രാജ്യത്ത് ലഭിച്ച മഴയുടെ കാരണം ക്ലൗഡ് സീഡിങ് ആണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നു.
യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച പ്രധാനമായും കനത്ത മഴ ലഭിച്ചത്. വിവിധയിടങ്ങളില്‍ നിന്നുള്ള മഴയുടെ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അല്‍ ഐന്‍ മരുഭൂമിക്ക് പുറമെ, അല്‍ ഹിലി, മസാകിന്‍, അല്‍ ശിക്ല എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മഴയുടെ ദൃശ്യങ്ങളെല്ലാം തന്നെ ക്ലൗഡ് സീഡിങ് എന്ന ഹാഷ് ടാഗോടു കുടിയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്‍തിരിക്കുന്നത്. കടുത്ത ചൂട് കാരണം കൃത്രിമ മഴ പെയ്യിക്കാനായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലമായി മഴ ലഭിച്ചതാണെന്നാണ് സൂചന. യഥാക്രമം 35 ഡിഗ്രി സെല്‍ഷ്യസും 37 ഡിഗ്രി സെല്‍ഷസുമാണ് അബുദാബിയിലും ദുബൈയിലും താപനില രേഖപ്പെടുത്തിയത്.
അതേസമയം അസ്ഥിര കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റോഡുകളിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ അതത് സമയങ്ങളില്‍ ദൃശ്യമാവുന്ന വേഗപരിധിയായിരിക്കണം പാലിക്കേണ്ടത്. ശക്തമായ കാറ്റ് വഴിയുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കണം.
Read also: ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ 737 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ