
അബുദാബി: 54-ാമത് ദേശീയ ദിനാഘോഷത്തിന്‍റെ നിറവില്‍ യുഎഇ. ഇന്നാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ദേശീയ ഐക്യം, കൂട്ടായ്മയുടെ കരുത്ത്, ചൈതന്യം എന്നിവ പ്രതിഫലിപ്പിക്കുന്ന നിറങ്ങളില്‍ നഗരവീഥികള്‍ അലങ്കരിച്ചിട്ടുണ്ട്. 54 വർഷത്തെ അടയാളപ്പെടുത്തുന്ന 54 രൂപങ്ങൾ അബുദാബി കോർണിഷ്, അൽ മഖ്ത പാലം തുടങ്ങിയ റോഡുകളിലും പാലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
കെഎംസിസി, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ഓർമ തുടങ്ങിയ പ്രമുഖ പ്രവാസി സംഘടനകൾ യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അബുദാബി കോർണിഷ് സ്ട്രീറ്റ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, ശൈഖ് സായിദ് സ്ട്രീറ്റ്, കിങ് അബ്ദുല്ല സ്ട്രീറ്റ്, ദുബൈ ശൈഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷാർജ ഇത്തിഹാദ് റോഡ് തുടങ്ങി വിവിധ എമിറേറ്റിലെ പ്രധാന ഹൈവേകളും കേന്ദ്രങ്ങളും അലങ്കരിച്ചിട്ടുണ്ട്.
യുഎഇ ദേശീയ ദിനം ഈ വർഷം ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ കാഴ്ചപ്പാടിലും നേതൃത്വത്തിലും 1971 ഡിസംബർ 2ന് ഏഴ് എമിറേറ്റുകൾ ഒന്നിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഈദ് അൽ ഇത്തിഹാദ്. ഈ വർഷത്തെ രാജ്യവ്യാപക ആഘോഷങ്ങളുടെ തീം 'യുണൈറ്റഡ്' ആണ്. ഇന്ന് യുഎഇയിലുടനീളമുള്ള സ്ഥലങ്ങളിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളും ഔദ്യോഗിക ചടങ്ങുകളും തത്സമയം കാണാൻ സാധിക്കും. ദുബൈ അൽ ഖവാനീജ്, ഗ്ലോബൽ വില്ലേജ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ചടങ്ങ് കാണാൻ ആളുകൾക്ക് ഒത്തുചേരാം. ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ ബേയിൽ എമിറാത്തി ഗായിക-നടി ബൽഖീസ് ലൈവ് കൺസേർട്ട് നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam