
അബുദാബി: യുഎഇയില്‍ കൊവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പൂര്‍ണ സ്കോളര്‍ഷിപ്പ്. ഈ അക്കാദമിക വര്‍ഷം മുതല്‍ ഹൈസ്‍കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നത് വരെയാണ് പുര്‍ണ സ്‍കോളര്‍ഷിപ്പ് ലഭ്യമാവുക. 'ഹയ്യക്കും' എന്ന് പേരിട്ടിരിക്കുന്ന ഈ സര്‍ക്കാര്‍ പദ്ധതിയിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സെപ്‍തംബര്‍ 30 വരെ അപേക്ഷിക്കാം. ഇതിനോടകം തന്നെ 1850ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സ്‍കോളര്‍ഷിപ്പ് അനുവദിച്ചു.
അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയും എജ്യുക്കേഷന്‍ ആന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ മേല്‍നോട്ടം വഹിക്കും. വിദ്യാഭ്യാസ മന്ത്രാലയവും ഫ്രണ്ട്‍ലൈന്‍ ഹീറോസ് ഓഫീസും ചേര്‍ന്നായിരിക്കും പദ്ധതി നടപ്പാക്കുക.
രാജ്യത്തെ സര്‍ക്കാര്‍ വിദ്യാഭ്യാലയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പഠനത്തിന് അവസരമൊരുക്കും. ഹൈസ്‍കുള്‍ പഠനം പൂര്‍ത്തിയാക്കുന്നത് വരെ ഇവര്‍ ട്യൂഷന്‍ ഫീസ് നല്‍കേണ്ടതില്ല. വാഹന ചിലവും ലാപ്‍ടോപ്പും പദ്ധതിയില്‍ ഉള്‍പ്പെടും. വിവിധ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയെന്നതിന് പുറമെ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ടായ സാമ്പത്തിക ഞെരുക്കത്തിന് ആശ്വാസം പകരാന്‍ കൂടി ലക്ഷ്യമിട്ടാണ് തീരുമാനം. ഇതിന് പുറമെ കൊവിഡ് മുന്നണി പോരാളികള്‍ക്ക് യുഎഇയില്‍ തന്നെ കൂടുതല്‍ കാലം തുടരാനുള്ള പ്രചോദനം കൂടിയാവും പദ്ധതി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam