
അബുദാബി: യുഎഇയിൽ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയ വമ്പൻ പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുന്നു. 120 കിലോമീറ്റർ നീളത്തിലുള്ള 12 വരി പാത നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിദിനം 3.6 ലക്ഷം പേർക്ക് ഈ പാതയിലൂടെ സഞ്ചരിക്കാനാകും. അടുത്തിടെ പ്രഖ്യാപിച്ച 1700 കോടി ദിർഹത്തിന്‍റെ ദേശീയ റോഡ്, ഗതാഗത നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ദേശീയപാത നിർമാണം പരിഗണിക്കുന്നത്.
അബുദാബിയിൽ നടന്ന യുഎഇ ഗവൺമെന്‍റ് വാർഷിക യോഗത്തിലാണ് ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്‌റൂയി ഈ റോഡ് പാക്കേജ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പദ്ധതി 2030ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിർദ്ദേശിക്കപ്പെട്ട പുതിയ പാത അംഗീകരിക്കപ്പെടുകയാണെങ്കിൽ, യുഎഇയുടെ നാലാമത്തെ എമിറേറ്റ്സ്-അതിർത്തി പാതയായി ഇത് മാറും. നിലവിലുള്ള മൂന്ന് പ്രധാന ഫെഡറൽ റൂട്ടുകളായ ഇ11 (അൽ ഇത്തിഹാദ്), ഇ311 (ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്), ഇ611 (എമിറേറ്റ്സ് റോഡ്) എന്നിവയ്‌ക്കൊപ്പം പുതിയ പാതയുമുണ്ടാകും. ഈ മൂന്ന് പാതകളിലൂടെ നിലവിൽ ദുബൈയ്ക്കും വടക്കൻ എമിറേറ്റുകൾക്കുമിടയിൽ പ്രതിദിനം 8,50,000-ത്തിലധികം വാഹനങ്ങളാണ് സഞ്ചരിക്കുന്നത്.
പുതിയ ഹൈവേയുടെ നിർമ്മാണത്തിന് പുറമെ, നിലവിലുള്ള മൂന്ന് ഫെഡറൽ ഹൈവേകളിൽ പ്രധാന നവീകരണങ്ങളും വിപുലീകരണങ്ങളും നടക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യുഎഇയുടെ ജനസംഖ്യാ-സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുമായാണ് ഈ വികസനം.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫെഡറൽ റോഡ് ശൃംഖലയുടെ കാര്യക്ഷമത 73 ശതമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അൽ മസ്‌റൂയി പറഞ്ഞു. സമഗ്രമായ വിപുലീകരണ പദ്ധതിയുടെ ഭാഗമായി, ഓരോ ദിശയിലുമുള്ള ലെയ്‌നുകളുടെ എണ്ണം നിലവിലുള്ള 19ൽ നിന്ന് 33 ആയി ഉയർത്തും.
അൽ ഇത്തിഹാദ് റോഡ് (ഇ11): ഈ റോഡ് ആറ് ലെയ്‌നുകൾ (ഓരോ ദിശയിലും മൂന്ന്) കൂടി കൂട്ടി വീതി കൂട്ടും. ഇതോടെ ശേഷി 60 ശതമാനം വർധിപ്പിച്ച് 12 ലെയ്‌നുകളായി മാറും.
എമിറേറ്റ്‌സ് റോഡ് (ഇ611): ഇതിന്റെ പൂർണ്ണമായ ദൈർഘ്യത്തിൽ 10 ലെയ്‌നുകളായി വികസിപ്പിക്കും. ഇത് ശേഷി 65 ശതമാനം വർദ്ധിപ്പിക്കുകയും യാത്രാ സമയം 45 ശതമാനം കുറയ്ക്കുകയും ചെയ്യും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (ഇ311): ഇതും 10 ലെയ്‌നുകളായി വികസിപ്പിക്കും. ഇതോടെ ശേഷി 45 ശതമാനം വർദ്ധിക്കും.
എമിറേറ്റ്സ് റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 750 ദശലക്ഷം ദിർഹം ചെലവ് വരുന്ന ഈ ജോലികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ദുബൈയിയെ വടക്കൻ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഫെഡറൽ റൂട്ടുകളിലെ ഗതാഗതക്കുരുക്ക് ഏറെക്കാലമായി ഒരു പ്രധാന പ്രശ്നമാണ്. കഴിഞ്ഞ വർഷം, ഈ ഹൈവേകളിൽ, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ, രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും, ഇത് ജീവനക്കാരുടെ ആഴ്ചയിൽ 20 മണിക്കൂറും, മാസത്തിൽ 80 മണിക്കൂറും, വർഷത്തിൽ 1,000 മണിക്കൂറും പാഴാക്കുന്നുണ്ടെന്നും ഫെഡറൽ നാഷണൽ കൗൺസിൽ അംഗം ഡോ. അദ്‌നാൻ ഹമദ് അൽ ഹമ്മാദി ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ പുതിയ പാതകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിലവിലുള്ള അന്തർ-എമിറേറ്റ്സ് ഹൈവേകൾ മെച്ചപ്പെടുത്തുന്നതിനും ഫെഡറൽ, പ്രാദേശിക തലങ്ങളിൽ പുതിയ റൂട്ടുകൾ വികസിപ്പിക്കുന്നതിനുമുള്ള പഠനങ്ങൾ മന്ത്രാലയം നടത്തിവരികയാണെന്ന് മന്ത്രി അൽ മസ്‌റൂയി അറിയിച്ചു. 'ഗതാഗതം സുഗമമാക്കാനും സമഗ്ര വികസനത്തെ പിന്തുണയ്ക്കാനും, യുഎഇ സെഞ്ച്വറി 2071 പദ്ധതിക്ക് അനുസൃതമായി ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമാണ് ഈ ശ്രമങ്ങൾ'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ