
ദുബായ്: യുഎഇയില്‍ ശൈത്യകാലത്ത് പനി പടരുന്നത് സ്വദേശികളിലും പ്രവാസികളിലും ആശങ്കയുണര്‍ത്തുന്നു. പനി വാക്സിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ പല ആശുപത്രികളിലും ഫാര്‍മസികളിലും വാക്സിന്‍ കിട്ടാനില്ലെന്നും യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായ്, ഷാര്‍ജ, എന്നിവിടങ്ങള്‍ക്ക് പുറമെ വടക്കന്‍ എമിറേറ്റുകളിലും വാക്സിന് ക്ഷാമം നേരിടുന്നു.
പനി ഗുരുതരമായതിനെ തുടര്‍ന്ന് ഒക്ടോബറില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. ഇതടക്കം പനി സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമായതാണ് ആശങ്കയ്ക്ക് പ്രധാന കാരണം. പതിവിന് വിപരീതമായി ഈ ശൈത്യകാലത്ത് പനിയുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരും വാക്സിനുകള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ആവശ്യക്കാര്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതോടെയാണ് ആശുപത്രികളില്‍ മരുന്നുകള്‍ കിട്ടാത്ത അവസ്ഥ വന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാക്സിനുകള്‍ എത്തിക്കുമെന്ന് ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം അബുദാബിയില്‍ വാക്സിനുകള്‍ക്ക് ക്ഷാമമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ആശുപത്രികള്‍ വാക്സിനുകള്‍ നല്‍കുന്നത്. വര്‍ഷത്തിലൊരിക്കല്‍ വാക്സിനെടുക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. 25 മുതല്‍ 75 ദിര്‍ഹം വരെയാണ് വിവിധ കമ്പനികളുടെ വാക്സിനുകള്‍ക്ക് വില
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam