
റിയാദ്: സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ രാജ്യത്ത് കൂടുതല്‍ അമേരിക്കന്‍ സൈനികരെ വിന്യസിക്കുന്നു. പാട്രിയറ്റ് മിസൈലുകള്‍ക്കും വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള റഡാര്‍ സംവിധാനങ്ങള്‍ക്കുമൊപ്പം 200 അമേരിക്കന്‍ സൈനികര്‍ കൂടി സൗദിയിലെത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി അമേരിക്കന്‍ പ്രതിരോധ മന്ത്രി മാര്‍ക് എസ്‍പര്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൂടുതല്‍ സൈനികരെ അയക്കാനുള്ള പ്രഖ്യാപനമുണ്ടായത്.
സൗദി അറേബ്യയിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ താഡ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം ഉള്‍പ്പെടെയുള്ളവ സുസജ്ജമാണെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു. അരാംകോ ആക്രമണത്തിന് ശേഷം സൗദിയുടെ പ്രതിരോധ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അരാംകോ ആക്രമണത്തെക്കുറിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്തുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam