നേരത്തെ സൗദി കിരീടാവകാശിയെ സംരക്ഷിക്കുന്ന നിലപാട് ട്രംപ് സ്വീകരിച്ചിരുന്നു. എന്നാല്‍ കിരീടാവകാശിക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ രണ്ടാമതൊരു അന്വേഷണം തന്നെ നടത്തണമെന്നാണ് കത്തിലെ ആവശ്യം.
വാഷിങ്ടണ്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് സെനറ്റ് ആവശ്യപ്പെട്ടു. സെനറ്റിലെ വിദേശകാര്യ സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ട്രംപിന് കത്ത് നൽകിയത്. നേരത്തെ സൗദി കിരീടാവകാശിയെ സംരക്ഷിക്കുന്ന നിലപാട് ട്രംപ് സ്വീകരിച്ചിരുന്നു. എന്നാല്‍ കിരീടാവകാശിക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ രണ്ടാമതൊരു അന്വേഷണം തന്നെ നടത്തണമെന്നാണ് കത്തിലെ ആവശ്യം.
ഖഷോഗിയെ കൊലപ്പെടുത്തിയ സമയത്തെ ഓഡിയോ റെക്കോര്‍ഡിങ് കൈവശമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഓഡിയോ ടേപ്പിലെ സംഭവങ്ങള്‍ ഭീകരമാണെന്നും എന്നാല്‍ താന്‍ അത് കേട്ടിട്ടില്ലെന്നും ട്രംപ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളിലെ കഴിഞ്ഞ സൗദി എംബസിക്കുള്ളില്‍ ഒക്ടോബര്‍ രണ്ടിന് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സമയത്തെ സംഭവങ്ങളാണ് ഓഡിയോ ടേപ്പിലുള്ളതെന്നാണ് ട്രംപ് വ്യക്തമാക്കിയത്. തങ്ങളുടെ കൈവശം ആ ടേപ്പുണ്ട്. എന്നാല്‍ അത് കേള്‍ക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ല. കേള്‍ക്കാതെ തന്നെ അതിലുള്ള കാര്യങ്ങളും എന്താണ് നടന്നതെന്നത് സംബന്ധിച്ചും തനിക്ക് വിവരം കിട്ടിയിട്ടുണ്ട്. ഭീകരവും ക്രൂരവുമായ കാര്യങ്ങളാണ് അതിലുള്ളത് - ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.