സെയിൽസ്, പർച്ചേയ്‌സ് മേഖലയിലെ വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ രാജ്യം വിട്ടുപോകണമെന്ന് ഒമാന്‍, മലയാളികളെ ബാധിക്കും

By Web TeamFirst Published Feb 6, 2020, 12:52 AM IST
Highlights

കാലാവധി പൂർത്തീകരിക്കുന്ന ഈ വിസകൾ പുതുക്കി നല്കുകയില്ലെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.

മസ്കറ്റ്: സെയിൽസ്, പർച്ചേയ്‌സ് മേഖലയിൽ തൊഴിൽ ചെയ്യുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ രാജ്യം വിട്ടുപോകണമെന്ന് നിർദ്ദേശവുമായി ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം. നടപടി ആയിരക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കും. സെയിൽസ് റെപ്രസെന്‍റെറ്റീവ്/സെയിൽസ് പ്രമോട്ടർ, പർച്ചേഴ്‌സ് റെപ്രസെന്‍റെറ്റീവ് എന്നി തസ്തിക നൂറു ശതമാനവും സ്വദേശിവത്കരിച്ചുകൊണ്ടു കഴിഞ്ഞ ദിവസം ഒമാൻ മാനവവിഭവ ശേഷി മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ബക്‌രി ഉത്തരവ് പുറത്തിറക്കിയിരുന്നു.

ഇതിന്മേൽ കൂടുതൽ വിശദീകരണവുമായിട്ടാണ് മാനവ വിഭവ ശേഷി മന്ത്രാലയം രംഗത്തെത്തിയത്. ഈ തസ്തികയിൽ തൊഴിൽ ചെയ്തു വരുന്ന വിദേശികൾ വിസ കാലാവധി കഴിയുമ്പോൾ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്‍റെ കർശന നിര്‍ദേശം. കാലാവധി പൂർത്തീകരിക്കുന്ന ഈ വിസകൾ പുതുക്കി നല്കുകയില്ലെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു. അതോടൊപ്പം ഇൻഷുറൻസ് മേഖലകളിലെ സ്വദേശിവത്കരണവും പുരോഗമിച്ചു വരുന്നു.

ഈ മേഖലയിൽ 75 % ശതമാനം സ്വദേശിവൽക്കരണം പാലിക്കണമെന്നാണ് മന്ത്രാലയ നിര്‍ദേശം. ആരോഗ്യ മേഖലയിലെ ഫാർമസിസ്റ് തസ്തിക പൂർണമായും സ്വദേശികൾക്കായി നീക്കി വെക്കുവാനാണ് നിര്‍ദേശം. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 17 ലക്ഷത്തോളം വിദേശികളാണ് ഒമാനിൽ വിവിധ മേഖലകകളിലായി തൊഴിൽ ചെയ്തു വരുന്നത്

click me!