
ദുബൈ: സാമൂഹിക മാധ്യമങ്ങളില്‍ (social media) സജീവമായിരുന്ന മലയാളി വ്ലോഗര്‍ റിഫ മെഹ്നുവിന്റെ (Rifa Mehnu) അകാല വിയോഗം വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. ഏകമകനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തിയാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റിഫ ദുബൈയില്‍ തിരിച്ചെത്തിയത്. നിരവധി സ്വപ്‌നങ്ങളുമായെത്തിയ റിഫയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ നടുക്കത്തിലാണ് സോഷ്യല്‍ മീഡിയയും.
സാമൂഹിക മാധ്യമങ്ങളില്‍ വളരെ ചെറിയ സമയം കൊണ്ടു തന്നെ റിഫ പ്രശസ്തി നേടിയിരുന്നു. കോഴിക്കോട് ബാലുശ്ശേരി കാക്കൂല്‍ പാവണ്ടൂര്‍ സ്വദേശിനിയായ റിഫ പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. ദുബൈയിലെ കരാമയില്‍ പര്‍ദ്ദ ഷോറൂമിലായിരുന്നു റിഫയ്ക്ക് ജോലി. ഇതിനിടെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാസര്‍കോട് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നുവിനെ (25) പ്രണയിച്ച് വിവാഹം ചെയ്തു.
വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഫ, മെഹ്നു ചാനല്‍ എന്ന പേരില്‍ വ്‌ലോഗിങ് ആരംഭിച്ചു. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, യാത്രകള്‍ എന്നിവയായിരുന്നു റിഫയുടെ വ്‌ലോഗുകളിലെ ഉളളടക്കങ്ങള്‍. റിഫയ്‌ക്കൊപ്പം ഭര്‍ത്താവ് മെഹ്നുവും വ്‌ലോഗുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു.
Read Also : തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ
സംഗീത ആല്‍ബങ്ങളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ഭര്‍ത്താവിനും ഏക മകന്‍ ആസാന്‍ മെഹ്നുവിനൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബൈയിലെത്തിയത്. ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് മെഹ്നു മാത്രം യുഎഇയിലെത്തുകയായിരുന്നു. മകനെ നാട്ടിലാക്കിയ ശേഷം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റിഫയും ദുബൈയിലെത്തി. തിരികെ ദുബൈയിലെത്തിയ റിഫ സംഗീത ആല്‍ബം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. തിങ്കളാഴ്ച രാത്രി ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോ റിഫ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു.
Read Also : മലയാളി വ്ലോഗര്‍ റിഫ മെഹ്നു ദുബൈയില്‍ മരിച്ച നിലയില്‍
ഏറെ സന്തോഷത്തോടെ ആ വീഡിയോയില്‍ കാണപ്പെട്ട റിഫയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ