
കോഴിക്കോട്: സംസ്ഥാനത്ത് മൂന്നംഗ വഖഫ് ട്രൈബ്യൂണല്‍ നിലവില്‍ വന്നു. കോഴിക്കോട്ട് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാതിനിധ്യം സംബന്ധിച്ച് പ്രതിഷേധം അറിയിച്ച ഇ കെ വിഭാഗം നേതാക്കളൊന്നും പരിപാടിയില്‍ പങ്കെടുത്തില്ല.
കോഴിക്കോട്, കൊല്ലം, കൊച്ചി എന്നിവിടങ്ങളില്‍ ഏകാംഗ വഖഫ് ട്രൈബ്യൂണലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിയാണ് മൂന്നംഗ ട്രൈബ്യൂണലായി മാറുന്നത്. കോഴിക്കോട് കേന്ദ്രമായ ട്രൈബ്യൂണലായിരിക്കും ഇനി സംസ്ഥാനത്തെ മുഴുവന്‍ വഖഫ് തര്‍ക്കങ്ങളും പരിഗണിക്കുക. ജില്ലാ ജഡ്ജി കെ സോമനാണ് അധ്യക്ഷന്‍. ധനകാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി എ.സി ഉബൈദുല്ല, അഭിഭാഷകന്‍ ടി.കെ ഹസന്‍ എന്നിവര്‍ അംഗങ്ങളും.
അതേസമയം വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം സംബന്ധിച്ച് കഴിഞ്ഞ ദിവസം സമസ്ത നേതാക്കള്‍ പരാതിപ്പെട്ടിരുന്നു. മന്ത്രി കെ.ടി ജലീലുമായുള്ള ചര്‍ച്ചയില്‍ പ്രാതിനിധ്യം ഉറപ്പ് കിട്ടിയതോടെ പ്രതിഷേധിക്കാനുള്ള തീരുമാനം ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സമസ്ത നേതാക്കളൊന്നും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അടക്കമുള്ള എ.പി വിഭാഗക്കാര്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam