
റിയാദ്: മരണപ്പെട്ട സഹോദരിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി സൗദി അറേബ്യയില്‍ കഴിഞ്ഞ വിദേശ വനിത പിടിയില്‍. ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ യുവതിക്കെതിരെ പരാതി നല്‍കിയതോടെയാണ് ആള്‍മാറാട്ടം പുറത്തറിയുന്നത്.
സൗദി പൗരനെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിച്ച് രാജ്യത്ത് പൗരത്വം നേടിയ സഹോദരിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് പിടിയിലായ യുവതി ഇത്രയും നാള്‍ താമസിച്ചത്. മാരക രോഗത്തെ തുടര്‍ന്ന് സഹോദരി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. അവിടെ വെച്ച് അവര്‍ മരണപ്പെട്ടു. തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവ് തന്നെ വിവാഹം കഴിക്കുകയായിരുന്നെന്ന് യുവതി വെളിപ്പെടുത്തി. സൗദി പൗരന്റെ അറിവോടെ തന്നെ യുവതി സഹോദരിയുടെ പേരും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് രാജ്യത്ത് താമസിച്ച് വരികയായിരുന്നു. വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്. ഭര്‍ത്താവായ സൗദി പൗരന്‍ മരിച്ച ശേഷവും യുവതി വ്യാജരേഖകള്‍ ഉപയോഗിച്ച് കഴിയുകയായിരുന്നു. എന്നാല്‍ കുടുംബ കലഹത്തെ തുടര്‍ന്ന് ബന്ധുവായ ഒരാള്‍ യുവതിയുടെ ആള്‍മാറാട്ടത്തെ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ യുവതിയെ വിളിച്ച് വരുത്തി പ്രായം ഉള്‍പ്പെടെയുള്ളവ ചോദിച്ചു. യുവതിയുടെ മറുപടിയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്.
വ്യാജരേഖ ഉപയോഗിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരായ കേസ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ 10 വര്‍ഷം പിന്നിട്ടതാണെങ്കില്‍ ആര്‍ട്ടിക്കിള്‍ 27 പ്രകാരം കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കാളിയായ ഭര്‍ത്താവ് മരിച്ചതിനാല്‍ അദ്ദേഹത്തിന്റെ പേരിലെ കുറ്റവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam