ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വളർത്തിയ സൗദി വീട്ടമ്മ 27 വർഷത്തിന് ശേഷം പിടിയില്‍

Web Desk   | others
Published : Feb 20, 2020, 03:08 PM IST
ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വളർത്തിയ സൗദി വീട്ടമ്മ 27 വർഷത്തിന് ശേഷം പിടിയില്‍

Synopsis

ഹോളിവുഡ് സിനിമയെ വെല്ലുന്ന ഈ മോഷണ കഥ ഇപ്പോൾ രാജ്യത്ത് വൻ വാർത്തയായിരിക്കുകയാണ്. ഇതിലൊരു യുവാവിനെ, ഡി.എൻ.എ പരിശോധനയിലൂടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തി കൈമാറാൻ പൊലീസിന് കഴിഞ്ഞതോടെ സംഭവം സംബന്ധിച്ച വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

റിയാദ്: ആൺകുട്ടികളില്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വളർത്തിയ സൗദി വീട്ടമ്മ 27 വർഷത്തിന് ശേഷം പിടിയിൽ. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുള്ള ആശുപത്രിയിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി വളർത്തിയ മറിയം എന്ന സൗദി വനിത ആദ്യ മോഷണം നടത്തി 27 വർഷത്തിന് ശേഷമാണ് പൊലീസ് പിടിയിലായത്.

തട്ടിക്കൊണ്ടുപോയി വളർത്തിയ മൂന്ന് കുഞ്ഞുങ്ങളും യുവാക്കളായപ്പോൾ ദേശീയ തിരിച്ചറിയൽ കാർഡ് നേടാൻ നടത്തിയ ശ്രമമാണ് അന്യന്റെ മാതൃത്വം മോഷ്ടിച്ച് സ്വന്തമാക്കാൻ ശ്രമിച്ച വീട്ടമ്മയെ പൊലീസിന്റെ കൈകളിലെത്തിച്ചത്. ഹോളിവുഡ് സിനിമയെ വെല്ലുന്ന ഈ മോഷണ കഥ ഇപ്പോൾ രാജ്യത്ത് വൻ വാർത്തയായിരിക്കുകയാണ്. ഇതിലൊരു യുവാവിനെ, ഡി.എൻ.എ പരിശോധനയിലൂടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തി കൈമാറാൻ പൊലീസിന് കഴിഞ്ഞതോടെ സംഭവം സംബന്ധിച്ച വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

ദമ്മാമില്‍ കഴിഞ്ഞയാഴ്ചയാണ് സസ്പെന്‍സ് നിറഞ്ഞ സംഭവവികാസങ്ങളുടെ തുടക്കം. മൂന്ന് ആണ്‍ മക്കളിൽ രണ്ടുപേരുടെ ദേശീയ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാൻ ദമ്മാമിലെ പൊലീസ് സ്റ്റേഷനിലെത്തിയതാണ് മറിയം. ജനന രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ പതറി. ഒടുവില്‍, 20 വര്‍ഷം മുമ്പ് ഈ കുട്ടികളെ തനിക്ക് കളഞ്ഞുകിട്ടിയതാണെന്ന് അവർ വിശദീകരിച്ചു. സംശയം തോന്നി പൊലീസ് ദമ്മാം മേഖലയില്‍ നിന്ന് കാണാതായ കുഞ്ഞുങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു. ഒപ്പം അപേക്ഷ നല്‍കിയ രണ്ട് യുവാക്കളുടെയും ഡി.എന്‍.എ പരിശോധനയും നടത്തി.

ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചതോടെ ഒരു സിനിമാക്കഥ പോലെ യാഥാർഥ്യം തെളിയുകയായിരുന്നു. മൂന്ന് ആണ്‍കുഞ്ഞുങ്ങളെ ദമ്മാമിലെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് മറിയം ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആദ്യത്തെ കുഞ്ഞിനെ 1993ലാണ് മോഷ്ടിക്കുന്നത്‍. രണ്ടാമത്തേത് 1996ലും മൂന്നാമത്തേത് 1999ലും. നഴ്സിന്റെ വേഷം ധരിച്ചായിരുന്നു മോഷണം. അവസാന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ആശുപത്രിയിൽ നിന്ന് പൊലീസ് ശേഖരിച്ചു. കുഞ്ഞിനെ മറിയം എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

രണ്ട് പെണ്‍മക്കളുടെ ഉമ്മയായ മറിയം ആൺമക്കളില്ലാത്ത ദുഃഖം തീർക്കാൻ ചെയ്ത ഈ കടുംകൈ പക്ഷേ, സ്വന്തം ദാമ്പത്യ ജീവിതത്തെയും തകർത്തിരുന്നു. കുഞ്ഞുങ്ങളെ ചൊല്ലി തർക്കിച്ച് ആദ്യ ഭര്‍ത്താവും രണ്ടാം ഭർത്താവും ഉപേക്ഷിച്ചുപോയി. നാലാം തവണയും മറ്റൊരു കുഞ്ഞിനെ കൂടി തട്ടിയെടുക്കാന്‍‌ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടെന്നും മറിയം പൊലീസിനോട് സമ്മതിച്ചു. മൂന്നു വർഷ ഇടവേളകളിലായിരുന്നു മോഷണങ്ങളെല്ലാം.

ഡി.എന്‍.എ പരിശോധനയിലൂടെ ആദ്യത്തെ കുട്ടിക്കാണ്, അതായത് ഇപ്പോൾ 27 വയസുള്ള നായിഫിനാണ് തന്റെ യഥാർഥ മാതാപിതാക്കളുടെ അടുത്തെത്താൻ കഴിഞ്ഞത്. പാട്ടുപാടി ആഹ്ലാദ നൃത്തം ചവിട്ടിയാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും നായിഫിനെ വരവേറ്റത്. ബാക്കി രണ്ട് യുവാക്കളുടേയും മാതാപിതാക്കളെയും കുടുംബ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മാതൃത്വ മോഷ്ടാവായ മറിയം കസ്റ്റഡിയിൽ കഴിയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ