
കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിവന്ന ബിദൂനിയെ കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ അറസ്റ്റ് ചെയ്തു. ജലീബ് അൽ ഷുയൂഖിൽ നടന്ന ഏഴും ഖൈത്താനിൽ നടന്ന മൂന്നും ഉൾപ്പെടെ പത്ത് കവർച്ചാ കേസുകളിലെ പ്രതിയാണ് പിടിയിലായത്. പ്രതി കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വാഹനം നേരത്തെ മോഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയ അന്വേഷണസംഘം, കവർച്ച നടന്ന സ്ഥലങ്ങളിൽ കണ്ട വാഹനത്തിന്റെ വിവരങ്ങളുമായി ഇത് ഒത്തുനോക്കിയാണ് പ്രതിയിലേക്ക് എത്തിയത്.
കുവൈത്തി പരമ്പരാഗത വസ്ത്രം ധരിച്ച് കറുത്ത എസ്‌യുവി വാഹനത്തിലെത്തുന്ന ഒരാൾ തങ്ങളെ തടഞ്ഞുനിർത്തിയതായും പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തതായും കാണിച്ച് നിരവധി പ്രവാസികൾ പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. പ്രതി ഉപയോഗിച്ച വാഹനം അൽ-റായ് മേഖലയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജലീബ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ശക്തമായ ചെറുത്തുനിൽപ്പിനൊടുവിലാണ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam