ആവിഷ്‌കാരം  ജനാധിപത്യപരമാകുമ്പോള്‍

Published : Jan 20, 2017, 01:13 PM ISTUpdated : Oct 04, 2018, 07:13 PM IST
ആവിഷ്‌കാരം  ജനാധിപത്യപരമാകുമ്പോള്‍

Synopsis

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍  ഹൈസ്‌കൂള്‍ വിഭാഗം മലയാളം ഉപന്യാസത്തില്‍ ഒന്നാം സ്ഥാനം സ്ഥാനം നേടിയ രചന. കാസര്‍കോഡ് ഉദിനൂര്‍ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി  ദീപേന്ദു പി.എസ് എഴുതിയ ഉപന്യാസം. വിഷയം:മാധ്യമങ്ങളും ആവിഷ്‌കാരസ്വാതന്ത്ര്യവും​

നാഗരികസംസ്‌കൃതിയിലേക്കുള്ള മനുഷ്യവംശത്തിന്റെ പ്രയാണം അനേകം പ്രതിസന്ധികളെ  തരണം ചെയ്തുകൊണ്ടായിരുന്നു. പ്രതികുലകാലാവസ്ഥയെയും തന്മൂലമുണ്ടായ ജീവിതപ്രശ്‌നങ്ങളെയും നേരിടാനുള്ള കരുത്ത് അവന്‍ നേടിയത് ജീവന്റെ അടിസ്ഥാനചോദനയായ അതിജീവനത്തില്‍ നിന്നാണ്.തീയുടെയും ചക്രത്തിന്റെയും കൃഷിയുടെയും കണ്ടുപിടുത്തത്തിനു പുറകെയുണ്ടായ വളര്‍ച്ച മനുഷ്യനെ വനാന്തരഗുഹകളില്‍ നിന്നും ബഹിരാകാശം വരെ എത്തിച്ചിരിക്കുന്നു.

സങ്കീര്‍ണമായ സാംസ്‌കാരികഘട്ടങ്ങളിലൂടെയാണ് മനുഷ്യവംശം ജനാധിപത്യബോധത്തിലേക്കുയര്‍ന്നത് സംസ്‌കൃതിയുടെ ഉന്നതതലം.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നാലാം നെടുംതൂണായ മാധ്യമങ്ങളുടെ പങ്കും പ്രാധാന്യവും ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതായുണ്ട്.  നിയമനിര്‍മാണം,കാര്യനിര്‍വഹണം,നീതിന്യായം,എന്നീ ജനാധിപത്യമണ്ഡലങ്ങളുടെ തുല്യപ്രാധാന്യത്തോടുകൂടി ജനാധിപത്യത്തെസുസ്ഥിരമായി നിലനിര്‍ത്തുന്ന നാലാംനെടുംതൂണായി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു.രാജ്യത്തെ നയിക്കാന്‍ ഭരണക്കൂടം ഉണ്ടായിരിക്കുമ്പോള്‍ തന്നെ വിമര്‍ശനങ്ങളിലൂടെയും നിരൂപണങ്ങളിലൂടെയും രാജ്യത്തെ നേര്‍വഴിക്കു നയിക്കുന്നതാലും,കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനും ഓര്‍മപ്പെടുത്തുന്നതിലും മാധ്യമങ്ങളുടെ സ്ഥാനം ആദരണീയമാണ്.ജനങ്ങളുടെ യഥാര്‍ഥ വക്താക്കളായി മാധ്യമസമൂഹം മാറിക്കൊണ്ടിരിക്കുമ്പോഴും ആവിഷ്‌കാരചിന്ത സ്വാതന്ത്ര്യങ്ങള്‍ക്കെതിരെ കുന്തമുനകളുയരുന്ന ആനുകാലിക സമൂഹത്തില്‍ മാധ്യമസ്വാതന്ത്ര്യം എന്തുകൊണ്ടും ചിന്തനീയം തന്നെ.

അടുത്തകാലത്തുനടന്ന,ഇന്നും തുടരുന്ന ചൂടേറിയ സംഭവവികാസങ്ങള്‍ ലോകശ്രദ്ധയാകഷപ്പെട്ടത് മാധ്യമങ്ങളിലൂടെയാണ്. വിദ്യാഭ്യാസആരോഗ്യസാംസ്‌കാരികരംഗങ്ങളാലും,മതഅസഹിഷ്ണുതാ വാദങ്ങളാലും തൊട്ടടുത്ത് കറന്‍സി പിന്‍വലിക്കല്‍ നടപടി വരെ ജനവികാരം ക്രത്യമായി പ്രകടിപ്പിക്കുന്ന സുധീരമായ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ നടത്തി.പലപ്പോഴും അത് ഭരണക്രടത്തിന്റെ ആശയങ്ങളെ വെല്ലുവിളിക്കുന്നതും നിലവിലെ സാമൂഹ്യവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതുമാകാം.എന്നാലും തങ്ങളുടെ ചിന്തകളും സമൂഹത്തിന്റെ അഭിപ്രായങ്ങളും പച്ചയായി പ്രകടിപ്പിക്കാനുള്ള അവകാശം ഓരോ പൗരനും എന്നപോലെ മാധ്യമങ്ങള്‍ക്കുമുണ്ട്.അതുതന്നെയാണ് അടിത്തറ പാകുന്നതും.
 
 വര്‍ത്തമാന സമൂഹത്തില്‍ അസഹിഷ്ണുതാവിവാദങ്ങളും,സര്‍വ്വകലാശാലവിദ്യാഭ്യാസ പ്രതിസന്ധികളും ജാതിലിംഗ പോരാട്ടങ്ങളും ദളിത് പ്രശ്‌നങ്ങളും പരിശോധിക്കാം.ഗോമാംസം സൂക്ഷിച്ചെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ മുഹമ്മദ് അഖ്‌ലാക്ക് എന്ന ഇന്ത്യന്‍ 'പൗരനെ'വധിക്കുകയുണ്ടായി. ഗോമാതാവ് എന്ന ചിന്തയുടെ പേരില്‍ നടക്കുന്ന അഴി!!ഞ്ഞാട്ടങ്ങളി ഒന്നു മാത്രമായിരുന്നു അത്.പിന്നീടുനടത്തിയ പരിശോധനയില്‍ അത് ഗോമാംസമല്ല എന്നു തെളിയിക്കുകയും ചെയ്തു.ഇന്ത്യയുടെ ജനാധിപത്യമനസിനെ തന്നെ മുറിപ്പെടുത്തിയ ഒരു സംഭവമായിരുന്നു അത്.തുടര്‍ന്നുണ്ടായ അസഹിഷ്ണുതാ വിവാദത്തില്‍ ഈ സംഭവം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയും,വിമര്‍ശിച്ച് മുഖപ്രസംഗങ്ങളെഴുതിയ ലേഖകര്‍ക്കെതിരേയും ഒരു വിഭാഗം ചിന്താഗതിക്കാര്‍ അക്രമാസക്തരായി.മാധ്യമങ്ങളുടെ ആവി!ഷ്‌കാര സ്വാതന്ത്ര്യ തെറ്റായ രീതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു അവര്‍.

ഇന്നു നിലനില്‍ക്കുന്ന സ്വാശ്രയവിദ്യാഭ്യാസ പ്രശ്‌നങ്ങളും ദളിത് ദുരന്തങ്ങളും യുവതലമുറയുടെ ആത്മവിശ്വാസത്തെ കടന്നാക്രമിക്കുന്നവയായിരുന്നു.രോഹിത് വെമുല മുതല്‍ ജിഷ്ണു പ്രണോയ് വരെ എത്തിനില്‍ക്കുന്ന യുവത്വത്തിന്റെ ചൂഷണം ചെയ്യപ്പെടലിന്റെ നിജസ്ഥിതികളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അന്വേഷണം ചെന്നെത്തിച്ചത് സ്വാശ്രയ കോളേജുകളിലെ 'ഇടിമുറികള്‍  ഉള്‍പ്പെടുന്ന വസ്തുതകളിലെക്കാണ്. സ്വാതന്ത്ര്യവും ധീരവുമായ മാധ്യമ നടപടികളെ എന്നിട്ടും തല്ലിച്ചതയ്ക്കാനാണ് സ്വാധീന ശക്തികള്‍ ശ്രമിക്കുന്നത്. 'ഡിജിറ്റള്‍ ഇന്ത്യ' എന്ന ബൃഹത്തായ ആശയത്തിലേക്കാണ് പൊടുന്നനെ ഭരണകൂടം നടത്തിയ നീക്കത്തെ നിഷ്പക്ഷമായി നിന്നുകൊണ്ട് വിമര്‍ശിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇന്ത്യ ഡിജിറ്റലാകുമ്പോഴും റോഡോ പാര്‍പ്പിടമോ വൈദ്യുതിയോ ലഭ്യമാകാതെ പോകുന്ന ഗ്രാമീണ ജനതയുടെ വികാരങ്ങളെ മാധ്യമങ്ങള്‍ മാനിക്കുകയും കൂടെ നില്‍ക്കുകയും  ചെയ്തു.പാര്‍ശ്വവല്‍ക്കരിക്കപ്പെടാതെയുള്ള മനസ്സോടെയുള്ള ഇത്തരം ചിന്തകളെ മാനിക്കുന്നതിനു പകരം പലരും വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. ജനാധിപത്യരാഷ്ട്രംഎന്നബോധം നഷ്ടപ്പെടും വിധം!

മാധ്യമങ്ങളുടെ ഇന്നത്തെ ശക്തമായ വകഭേദമായിത്തൂര്‍ന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയകള്‍. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ സുപ്രീം കോടതി ഹര്‍ജി വരെ ആകാമെന്ന ഇന്നത്തെ കാലത്ത്അവയിലെ രചനാസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുതന്നെ. വ്യക്തിപരമായ ചിന്തകളും ആത്മരോഷങ്ങളും പങ്കുവയ്ക്കുന്ന ഒരുവന്‍ അതിന്റെ പേരില്‍ അക്രമിക്കപ്പെടുന്നുവെങ്കില്‍ ജനാധിപത്യം എന്ന വാക്കിന് എന്തര്‍ത്ഥമാണുള്ളത്? വ്യക്തികളേയും മാധ്യമചിന്തകളേയും മാനിക്കാത്ത സമൂഹം തികച്ചും സ്വേച്ഛാധിപത്യപരമാണ്.

മാധ്യമങ്ങളെ പോലെ ചോദ്യം ചെയ്യപ്പെടുകയാണ് നമ്മുടെ രചനാസംവിധാനങ്ങളും. ആള്‍ദൈവങ്ങളേയും നിലവിലെ അനാചാരങ്ങളേയും എതിര്‍ക്കുന്നവനെ മതവിദ്വേഷിയായും സ്വന്തം ആശയങ്ങളെ മുറുകെ പിടിക്കുന്നവനെ രാജ്യദ്രോഹിയായും മുദ്രക്കുത്തി പാകിസ്ഥാനിലേക്ക് നാടുകടത്താന്‍ വിധിക്കുന്നത് ആവിഷ്‌കാരചിന്താസ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലിന്റെ അപകടകരമായ ഉദാഹരണങ്ങളാണ്.

അടുത്തദിവസങ്ങളില്‍ സമൂഹത്തില്‍ ആദരണീയരായ ജ്ഞാനപീഠജേതാവ് സാഹിത്യക്കാരന്‍ എം ടി വാസുദേവന്‍ നായരും സംവിധായകന്‍ കമലും നേരിട്ട അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിനും സംസ്‌കാരത്തിനും നിരക്കാത്തവയാണ്.പാവങ്ങളുടെക്ലാസിക്കുകാരന്‍ വിക്ടര്‍ ഹ്യുഗോ പറഞ്ഞു : അതെ, കേവലം ആവിഷ്‌കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നന്മകള്‍ നശിക്കാനോ സത്യങ്ങള്‍ മരിക്കാനോ പോകുന്നില്ല. ഭരണഘചനാശില്പി അംബേദ്കര്‍ വിഭാവനം ചെയ്ത ജനാധിപത്യ ഇന്ത്യയില്‍ മാധ്യമങ്ങളുടേയും വ്യക്തിത്വങ്ങളുടേയും നിഷ്പക്ഷവും സ്വതന്ത്രവുമായ വീക്ഷണങ്ങള്‍ ഇന്ധനമാക്കേണ്ടതുണ്ട്. യുവതലമുറയുടേയും രാഷ്ട്രത്തിന്റെയും സുസ്ഥിരവികാസത്തിന് ജനാധിപത്യത്തെ താങ്ങി നിര്‍ത്താന്‍ മാധ്യമങ്ങള്‍ സ്വതന്ത്രമായിത്തന്നെ നിലനില്‍ക്കേണ്ടതുണ്ട്.

അഭിപ്രായങ്ങളും ചിന്തകളും വിലകൊടുത്തുവാങ്ങാന്‍ സാധിക്കുന്നതല്ല. അവ വിലപേശലുകള്‍ക്കതീതമായി നിലനില്‍ക്കുമ്പോഴാണ്ഇന്ത്യ മഹത്തായ ജനാധിപത്യ രാഷ്ട്രമായും ഇന്ത്യന്‍ ജനത രാജ്യാധിപന്മാരായും മാറുന്നത്. പരമാധികാരജനാധിപത്യസോഷ്യലിസ്റ്റ്മതേതരത്വറിപ്പബ്ലിക്ക് എന്ന ആശയം സാധ്യമാകുന്നത്. മതസ്വാതന്ത്ര്യവും ലിംഗസമത്വവും ജനാധിപത്യബോധവും ചിന്താസ്വാതന്ത്ര്യവും വ്യക്തിത്വവും അതിന്റെ ഉന്നതങ്ങളിലെത്തുമ്പോള്‍ മാത്രമാണ്. ഇന്ത്യയെന്ന മഹാരാജ്യത്തെ സുശക്തമായി നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ എന്ന തൂണിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തുകതന്നെ. ജനാധിപത്യപരമായി ഭാവി കാംക്ഷിക്കുന്നവരുടെ കടമയാണത്. ഇന്ത്യയുടെ അധിപരായ ഇന്ത്യന്‍ ജനതയുടെ കടമ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുസ്ഥിരനിലനില്‍പ്പിനായി നമുക്ക് സ്വതന്ത്ര ചിന്തകളോടെ ഒന്നിക്കാം. ജനാധിപത്യ ഇന്ത്യ വിജയിക്കുകതന്നെ ചെയ്യും.     

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു