
ഭൂമിക്ക് പുറത്തുള്ള ബുദ്ധിയുള്ള ജീവികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ലെങ്കിലും, ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ വ്യാപ്‍തി കരുതിയതിലും വളരെ വലുതായിരുന്നുവെന്ന് പുതിയ പഠനം. ക്ഷീരപഥത്തിലെ നൂറ് ബില്യൺ നക്ഷത്രങ്ങളിൽ വളരെ ചെറിയൊരു വിഭാഗത്തെ മാത്രമാണ് പരിശോധിച്ചതെന്നായിരുന്നു ഇതുവരെയുള്ള പൊതുവിലയിരുത്തൽ. എന്നാൽ യഥാർഥത്തിൽ അറുപത്തിയൊന്ന് ലക്ഷത്തിലധികം നക്ഷത്രങ്ങൾ ഇതിനകം റേഡിയോ നിരീക്ഷണത്തിന്റെ പരിധിയിൽ വന്നിട്ടുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയായ ലൂയിസ മേസൺ ക്ഷീരപഥത്തിന്റെ ബെസാൻസോൺ ഗാലക്‌സി മാതൃക ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഗ്രീൻ ബാങ്ക്, പാർക്സ് റേഡിയോ ദൂരദർശിനികൾ നടത്തിയ ആകാശ നിരീക്ഷണങ്ങളെ ഈ മാതൃകയുമായി താരതമ്യം ചെയ്തപ്പോൾ പ്രതീക്ഷിച്ചതിലും വളരെ കൂടുതൽ നക്ഷത്രങ്ങൾ നിരീക്ഷണത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തി.
ആദ്യ കണക്കുകൾ പ്രകാരം ഏകദേശം 288000 നക്ഷത്രങ്ങളെയാണ് നിരീക്ഷിച്ചതെന്ന് കരുതിയിരുന്നു. എന്നാൽ പുതിയ വിശകലനത്തിൽ അത് 61 ലക്ഷം നക്ഷത്രങ്ങളായി ഉയർന്നു. ഇവയിൽ പലതും സാധാരണ ദൂരദർശിനികൾക്ക് തിരിച്ചറിയാൻ കഴിയാത്തത്ര മങ്ങിയവയാണെന്നും പഠനം വ്യക്തമാക്കുന്നു.
ഒരു നക്ഷത്രത്തിലേക്ക് റേഡിയോ ദൂരദർശിനി തിരിക്കുമ്പോൾ ആ നക്ഷത്രത്തെ മാത്രം നിരീക്ഷിക്കുന്നില്ല. അതേ ദിശയിലുള്ള നിരവധി നക്ഷത്രങ്ങളിൽ നിന്നുള്ള റേഡിയോ സിഗ്നലുകളും ഒരേസമയം സ്വീകരിക്കാൻ കഴിയുന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. അതിനാൽ ലക്ഷ്യമിട്ടിട്ടില്ലാത്ത നക്ഷത്രങ്ങളും നിരീക്ഷണത്തിന്റെ ഭാഗമാകുന്നു.
ഇത്രയും നക്ഷത്രങ്ങൾ പരിശോധിച്ചിട്ടും അന്യഗ്രഹ ജീവികളുടെ സന്ദേശം ലഭിക്കാത്തത് നിരാശപ്പെടേണ്ട കാര്യമല്ലെന്നാണ് ഗവേഷകർ പറയുന്നത്. ഓരോ നക്ഷത്രത്തെയും വളരെ ചുരുങ്ങിയ സമയമാണ് നിരീക്ഷിച്ചിട്ടുള്ളത്. കൂടാതെ പരിമിതമായ റേഡിയോ ആവൃത്തികളിലാണ് ഇതുവരെ അന്വേഷണം നടന്നത്. സന്ദേശം മറ്റൊരു സമയത്തോ മറ്റൊരു ആവൃത്തിയിലോ എത്തിയിരുന്നെങ്കിൽ അത് കണ്ടെത്താതെ പോയിരിക്കാം.
അതുകൊണ്ടുതന്നെ മേസൺ ചിലിയിലെ അറ്റകാമ ലാർജ് മില്ലിമീറ്റർ–സബ്‌മില്ലിമീറ്റർ അറേ ഉപയോഗിച്ച് ഉയർന്ന റേഡിയോ ആവൃത്തികളിലും അന്വേഷണം നടത്തി. ഇതുവരെ ഇത്തരത്തിലുള്ള ആവൃത്തികളിൽ അന്യഗ്രഹ ജീവികളെ തേടിയുള്ള പഠനങ്ങൾ വളരെ കുറവാണ്. പുതിയ അന്വേഷണത്തിലും വ്യക്തമായ സിഗ്നൽ ലഭിച്ചില്ലെങ്കിലും, ഇതുവരെ പരിശോധിക്കപ്പെടാത്ത ഈ മേഖലയിൽ ഭാവിയിൽ കൂടുതൽ കണ്ടെത്തലുകൾക്ക് സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പഠനഫലങ്ങൾ ദേശീയ ജ്യോതിശാസ്ത്ര സമ്മേളനത്തിൽ അവതരിപ്പിക്കുകയും ഗവേഷണ പ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.