
ഫ്ലോറിഡ: ആക്സിയം 4 ദൗത്യം രാജ്യത്തിന് വലിയ അഭിമാനമായിരിക്കേ നാസയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലെന. നാസ സ്പേസ് സെന്‍ററില്‍ നിന്നുള്ള ചിത്രങ്ങളാണ് ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബാക്കപ്പായി നാസയില്‍ പരിശീലനത്തിലുണ്ടായിരുന്ന ആളാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍. നാസയില്‍ ആക്സിയം 4 ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലെന കുറിച്ചു.
ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാല് യാത്രികരിലൊരാള്‍ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയായിരുന്നു. ദൗത്യത്തില്‍ ശുഭാംശുവിന് പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ പകരം പോകേണ്ടിയിരുന്നത് മലയാളിയായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായരായിരുന്നു. പ്രശാന്ത് നടി ലെനയുടെ ഭര്‍ത്താവാണ് പ്രശാന്ത് ബാലകൃഷ്‌ണനും ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ആക്സിയം ദൗത്യത്തിനായി മാസങ്ങളായി ശുഭാംശുവും പ്രശാന്തും നാസയിലും സ്പേസ് എക്സിലും പരിശീലനത്തിലായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല ആക്സിയം ദൗത്യത്തില്‍ പങ്കെടുക്കുകയും ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേരുകയും ചെയ്തു. ആക്സിയം 4 ദൗത്യ വിക്ഷേപണത്തിന് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നേരിട്ട് സാക്ഷിയായി. കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് പ്രശാന്ത് സംസാരിക്കുന്ന സെല്‍ഫി വീഡിയോയും ലെന ഇന്‍സ്റ്റയില്‍ പങ്കുവെച്ചു.
ഇന്നലെയാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സ്പേസ് എക്‌സിന്‍റെ 'ഗ്രേസ്' ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. പെഗ്ഗിയായിരുന്നു ദൗത്യ കമാന്‍ഡര്‍. മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്നത്. ജൂണ്‍ 25ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നടന്ന വിക്ഷേപണത്തിന് ശേഷം 28 മണിക്കൂറോളം പറന്നാണ് 'ഗ്രേസ്' പേടകം ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.