
തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിൽ ബ്രെയിൻ- കമ്പ്യൂട്ടർ ഇന്റർഫേസ് അഥവാ ബിസിഐ ഘടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈന. കഴുത്തിലെ രക്തക്കുഴലിലൂടെ ഉപകരണം തലച്ചോറിലെത്തിച്ച് ഘടിപ്പിക്കുന്ന രീതിയാണ് പരീക്ഷിക്കുന്നത്. പരമ്പരാഗത മസ്‍തിഷ്‍ക ശസ്ത്രക്രിയകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിലും കുറഞ്ഞ ഇടപെടലോടെയും ഇംപ്ലാന്റ് ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെയർമെടഡ് ടെക്നോളജിയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരും ചേർന്നാണ് സംവിധാനം വികസിപ്പിക്കുന്നത്. തലയോട്ടി തുറന്ന് തലച്ചോറിലെത്തുന്നതിന് പകരം കഴുത്തിലെ രക്തക്കുഴലിലൂടെ ഉപകരണം കടത്തിവിടുകയാണ് ചെയ്യുന്നത്. രക്തക്കുഴലുകളുടെ ശൃംഖലയിലൂടെ തലച്ചോറിലെ നിർദ്ദിഷ്‍ട ഭാഗത്തെത്തിച്ച ശേഷം രക്തക്കുഴലിന്റെ പുറംഭിത്തിയിൽ ഉപകരണം ഉറപ്പിക്കും.
സ്റ്റെയർമെഡ് കഴിഞ്ഞ ഡിസംബറിലാണ് പദ്ധതിയെക്കുറിച്ച് ആദ്യമായി വിവരങ്ങൾ പുറത്തുവിട്ടത്. ഇതുവരെ ആടുകളിലാണ് സാങ്കേതികവിദ്യ പരീക്ഷിച്ചിരിക്കുന്നത്. മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചിട്ടില്ല. അതിനാൽ 10 മിനിറ്റിനുള്ളിൽ ഇംപ്ലാന്റ് ചെയ്യാം എന്ന വാദം നിലവിൽ ഗവേഷണഘട്ടത്തിലെ ലക്ഷ്യവും പരീക്ഷണഫലവും മാത്രമാണ്. രോഗികൾക്ക് ലഭ്യമായ ചികിത്സാരീതിയായി ഇത് മാറിയിട്ടില്ല.
നിലവിലുള്ള പല ബിസിഐ സംവിധാനങ്ങളിലും തലയോട്ടി തുറന്ന് തലച്ചോറിന്റെ കോർട്ടക്സിനുള്ളിലോ മുകളിലോ ഇലക്ട്രോഡുകൾ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇലോൺ മസ്‍കിന്‍റെ ന്യൂറാലിങ്കും സമാനമായ ശസ്ത്രക്രിയാ രീതിയാണ് ഉപയോഗിക്കുന്നത്. ചൈനീസ് ഗവേഷകർ പരീക്ഷിക്കുന്ന രീതിയിൽ ശരീരത്തിലെ സ്വാഭാവിക രക്തക്കുഴൽ ശൃംഖലയെ തലച്ചോറിലേക്കുള്ള വഴിയായി ഉപയോഗിക്കുകയാണ് ലക്ഷ്യം. വലിയ മസ്‍തിഷ്‍ക ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആഘാതവും അപകടസാധ്യതകളും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബീജിങ്ങിലെ ക്യാപിറ്റൽ മെഡിക്കൽ സർവകലാശാലയ്ക്ക് കീഴിലുള്ള ഷുവാൻവു ആശുപത്രിയിലെ ഗവേഷകരും രക്തക്കുഴലുകളിലൂടെ ബിസിഐ ഘടിപ്പിക്കുന്ന രീതി പഠിക്കുന്നുണ്ട്. തലച്ചോറിലെ വെനസ് സൈനസുകളെ ഉപയോഗിക്കുന്ന രീതിയിലാണ് ഇവരുടെ ഗവേഷണം. പരിചയസമ്പന്നനായ ശസ്ത്രക്രിയ വിദഗ്ധന് ഉപകരണം 10 മിനിറ്റിനുള്ളിൽ സ്ഥാപിക്കാൻ കഴിയുമെന്നാണ് ആശുപത്രിയിലെ ഡോക്ടർ ഡുവാൻ വാൻറു പറയുന്നത്. ഇതുവരെ വലിയ സുരക്ഷാ പ്രശ്‍നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഒരു മാസത്തിനുള്ളിൽ ഉപകരണം നീക്കം ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തലച്ചോറിൽ നിന്നുള്ള വൈദ്യുത സിഗ്നലുകളെ കമ്പ്യൂട്ടറുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മനസിലാകുന്ന കമാൻഡുകളാക്കി മാറ്റുകയാണ് ബിസിഐ സാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം. ഗുരുതരമായ പക്ഷാഘാതം ബാധിച്ചവർക്ക് ചിന്തകളിലൂടെ ഉപകരണങ്ങൾ നിയന്ത്രിക്കാനും ആശയവിനിമയം നടത്താനും കൂടുതൽ സ്വാതന്ത്ര്യം നേടാനും ഭാവിയിൽ ഇത് സഹായിച്ചേക്കും. സ്റ്റെയർമെഡ് വികസിപ്പിച്ച ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന ബിസിഐ ഉപയോഗിച്ച് ഒരു രോഗി ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജെഡി ഡോട്ട് കോമിൽ ഉപഭോക്താക്കൾക്ക് സേവനം നൽകുകയും പ്രതിമാസം ഏകദേശം 1,800 യുവാൻ വരുമാനം നേടുകയും ചെയ്തതായി കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നു.
ന്യൂറോ ടെക്നോളജി മേഖലയിൽ ചൈന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ സ്റ്റെയർമെഡിന് വലിയ നിക്ഷേപവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിക്ക് ലഭിച്ച ഫണ്ടിംഗ് 1.1 ബില്യൺ യുവാൻ കവിഞ്ഞതായി കമ്പനി അറിയിച്ചു. അലിബാബ, ടെൻസെന്റ് തുടങ്ങിയ കമ്പനികളും നിക്ഷേപകരിൽ ഉൾപ്പെടുന്നു.
അതേസമയം രക്തക്കുഴലിലൂടെ ബിസിഐ തലച്ചോറിലെത്തിക്കുന്ന ആശയം ചൈനയിൽ മാത്രം ഒതുങ്ങുന്നതല്ല. അമേരിക്കൻ കമ്പനിയായ സിൻക്രോണും ഓസ്ട്രേലിയയിലും അമേരിക്കയിലും രോഗികളിൽ കഴുത്തിലെ ജഗുലാർ സിരയിലൂടെ ബിസിഐ ഘടിപ്പിച്ച് പരീക്ഷണം നടത്തിയിട്ടുണ്ട്. എന്നാൽ ദീർഘകാലത്തേക്ക് ഈ ഇംപ്ലാന്റുകൾ എത്രത്തോളം സുരക്ഷിതമായും വിശ്വസനീയമായും പ്രവർത്തിക്കുമെന്നതാണ് പ്രധാന ചോദ്യം. മൃഗങ്ങളിലെ പരീക്ഷണങ്ങൾ മാത്രം മനുഷ്യരിലെ ഫലപ്രാപ്‍തി ഉറപ്പാക്കുന്നില്ല. ഉപകരണം കൃത്യമായി സ്ഥാപിക്കാനും സ്ഥിരതയോടെ നിലനിർത്താനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ ഉപയോഗപ്രദമായ തലച്ചോർ സിഗ്നലുകൾ ശേഖരിക്കാനും കഴിയുമോയെന്ന് മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ വ്യക്തമാകേണ്ടതുണ്ട്.