
സെനോട്രാൻസ്പ്ലാന്റേഷൻ ചരിത്രപരമായ മുന്നേറ്റവുമായി ചൈനീസ് ശസ്ത്രക്രിയാ വിദഗ്ധർ. പന്നിയുടെ ശ്വാസകോശം മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു. നേച്ചർ മെഡിസിൻ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. അവയവമാറ്റത്തിന് ജനിതകമായി രൂപകൽപ്പന ചെയ്ത പന്നികളെ ഉപയോഗിക്കുന്നതിനുള്ള വമ്പൻ ചുവടുവെപ്പാണ് ശസ്ത്രക്രിയയെന്നും ലേഖനത്തിൽ പറയുന്നു. 2024 മെയിൽ ഗ്വാങ്‌ഷോ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഫസ്റ്റ് അഫിലിയേറ്റഡ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിൽ ഗുരുതരമായ രക്തസ്രാവം അനുഭവപ്പെട്ട 39 വയസ്സുള്ള പുരുഷന്റെ ഇടത് ശ്വാസകോശമാണ് മാറ്റിവെച്ചത്.
മനുഷ്യ കലകളുമായുള്ള അനുയോജ്യത വർദ്ധിപ്പിക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശമാണ് ഉപയോഗിച്ചത്. ഒമ്പത് ദിവസം ശ്വാസകോശം വിജയകരമായി പ്രവർത്തിച്ചു. ഈ കാലയളവിൽ, അവയവം ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും ഫലപ്രദമായി കൈമാറ്റം ചെയ്തുവെന്നും ജേർണലിൽ പറയുന്നു. മനുഷ്യ ദാതാക്കൾക്കും സ്വീകർത്താക്കൾക്കും ഇടയിൽ പോലും ശ്വാസകോശ മാറ്റിവെക്കൽ കടുത്ത പ്രതിസന്ധി നിറഞ്ഞതാണ്. അതിനിടയിലാണ് പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ മാറ്റിവെച്ചത്. സെനോട്രാൻസ്പ്ലാന്റേഷനിലെ ഒരു പ്രധാന തടസ്സം മറികടക്കാൻ ജീൻ എഡിറ്റ് ചെയ്ത പന്നികളെ ഉപയോഗിക്കുന്നതിന്റെ സാധ്യതയാണ് ശസ്ത്രക്രിയ തുറന്നിട്ടത്.
നേരത്തെ പന്നികളുടെ വൃക്ക മനുഷ്യനിൽ മാറ്റിവെച്ച ഒന്നിലധികം സംഭവങ്ങൾ ഉണ്ടായിരുന്നു. മനുഷ്യശരീരത്തിലെ പന്നിയുടെ ശ്വാസകോശത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് നിർണായകമായ ഉൾക്കാഴ്ചകൾ നൽകുന്നതാണ് നേട്ടമെന്ന് മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെ സർജനായ റിച്ചാർഡ് പിയേഴ്‌സൺ പറഞ്ഞു. നൂതന മെഡിക്കൽ സാങ്കേതികവിദ്യയുടെ വികസനത്തിൽ ചൈനയുടെ വളർന്നുവരുന്ന കഴിവും ശസ്ത്രക്രിയ എടുത്തുകാണിക്കുന്നു.