ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകാന്‍ ഒഴുകിനടക്കുന്ന സ്‌പേസ് പോര്‍ട്ടുകള്‍ ഒരുക്കുന്നു

By Web TeamFirst Published Jun 22, 2020, 9:15 AM IST
Highlights

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങളില്‍ ഒരു സമയം 100 പേരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് പദ്ധതി വികസിപ്പിക്കുന്നത്.

ന്യൂയോര്‍ക്ക്: തീരപ്രദേശത്ത് നിന്ന് കുറഞ്ഞത് 35 കിലോമീറ്റര്‍ അകലെ ഫ്‌ലോട്ടിംഗ് ബഹിരാകാശ പോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ് ഒരുങ്ങുന്നു. ഇത് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സ്റ്റാര്‍ഷിപ്പ് റോക്കറ്റുകള്‍ വിക്ഷേപിക്കാനും ഭൂമിക്ക് ചുറ്റുമുള്ള ഹൈപ്പര്‍സോണിക് യാത്രകള്‍ എന്നിവയ്ക്കും ഉപയോഗിക്കും. വെള്ളത്തിനടിയില്‍ കുഴിച്ച തുരങ്കങ്ങള്‍ വഴി ഫ്‌ലോട്ടിംഗ് ബഹിരാകാശവാഹനങ്ങള്‍ വിക്ഷേപണകേന്ദ്രത്തിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം. സ്‌പേസ് എക്‌സിന്‍റെ ഉടമസ്ഥന്‍ എലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ബോറിംഗ് കമ്പനിയാണ് അവ നിര്‍മ്മിക്കുക. ചൊവ്വ, ചന്ദ്രന്‍, ഭൂമിക്കു ചുറ്റുമുള്ള ഹൈപ്പര്‍സോണിക് യാത്രകള്‍ക്കായി ഫ്‌ലോട്ടിംഗ്, സൂപ്പര്‍ ഹെവിക്ലാസ് ബഹിരാകാശ പോര്‍ട്ടുകള്‍ സ്‌പേസ് എക്‌സ് നിര്‍മ്മിക്കുന്നുവെന്നു മസ്‌ക് ട്വീറ്റ് ചെയ്തു.

അടുത്ത തലമുറയിലെ ഗതാഗത സംവിധാനമാണ് സ്റ്റാര്‍ഷിപ്പ്, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭൂമിയിലേക്കും ആളുകളെ കൊണ്ടുപോകാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. മിക്ക സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പോര്‍ട്ടുകളും കരയില്‍ നിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലെയായിരിക്കണമെന്ന് മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. നിശബ്ദമായ വിക്ഷേപണത്തിന് ഇതാണ് അനുയോജ്യമെന്നാണു കരുതുന്നത്. സ്റ്റാര്‍ഷിപ്പിനായി ഫ്‌ലോട്ടിംഗ് ബഹിരാകാശ പോര്‍ട്ടുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് സ്‌പേസ് എക്‌സ് നിലവില്‍ 'ഓഫ്‌ഷോര്‍ ഓപ്പറേഷന്‍സ് എഞ്ചിനീയര്‍മാരെ' നിയമിക്കുന്നു.

ഓഫ്‌ഷോര്‍ ഓപ്പറേഷന്‍സ് എഞ്ചിനീയര്‍ 'ഒരു ഓപ്പറേഷന്‍ ഓഫ്‌ഷോര്‍ റോക്കറ്റ് വിക്ഷേപണ സൗകര്യം രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും എഞ്ചിനീയര്‍മാരുടെയും സാങ്കേതികവിദഗ്ദ്ധരുടെയും ഒരു ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ഈ രംഗത്ത് സിസ്റ്റം ബില്‍ഡ്, കമ്മീഷന്‍ ചെയ്യല്‍, പ്രോജക്ടുകളുടെ നടത്തിപ്പ് എന്നിവ അവരുടെ കീഴിലായിരിക്കും. വലിയ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ലിഫ്റ്റിംഗ്, റിഗ്ഗിംഗ് പ്ലാനുകള്‍ മുതല്‍ ദ്രാവകങ്ങള്‍ അല്ലെങ്കില്‍ നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത് വരെ പദ്ധതികളുടെ ഭാഗമാണ്. 

ഒന്നിലധികം വിഭാഗങ്ങളില്‍ (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, നിയന്ത്രണങ്ങള്‍, ദ്രാവകങ്ങള്‍) എഞ്ചിനീയര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഡിസൈനുകള്‍ അവലോകനം ചെയ്യുന്നതിനും പ്രവര്‍ത്തനക്ഷമമായ അന്തിമ ഉല്‍പ്പന്നത്തിന്റെ വിജയകരമായ സംയോജനത്തിന് സഹായിക്കുന്നതിനും നിര്‍ദ്ദിഷ്ട ഓഫ്‌ഷോര്‍ സിസ്റ്റങ്ങളുടെ സാങ്കേതിക വൈദഗ്ദ്ധ്യം പ്രയോഗിക്കുകയും ചെയ്യും.

ചൊവ്വയില്‍ മനുഷ്യജീവിതം പ്രാപ്തമാക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ സ്‌പേസ് എക്‌സ് ഇത് സാധ്യമാക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ഫ്‌ലോട്ടിംഗ് ബഹിരാകാശ പോര്‍ട്ടുകള്‍ കരയില്‍ താമസിക്കുന്ന ജനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും മസ്‌ക് പറഞ്ഞു.

'കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളെ ശല്യപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ കരയില്‍ നിന്നും വളരെ ദൂരെയായിരിക്കണം. വിക്ഷേപണവും ലാന്‍ഡിംഗും സൂക്ഷ്മമല്ല. പക്ഷേ ബഹിരാകാശപേടകത്തിന്റെ സമീപത്തേക്ക് ഏതാനും മൈലുകള്‍ക്കുള്ളില്‍ നിന്നും ഒരു ബോട്ടില്‍ എത്തിച്ചേരാം,' അദ്ദേഹം ട്വീറ്റ് ചെയ്തു. തന്റെ അടുത്ത തലമുറയിലെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിനായി ഫ്‌ലോട്ടിംഗ് 'സ്‌പേസ്‌പോര്‍ട്ടുകള്‍' വികസിപ്പിക്കാന്‍ തന്റെ ബഹിരാകാശ ഏജന്‍സി പദ്ധതിയിട്ടിരിക്കുകയാണെന്ന് സ്‌പേസ് എക്‌സ് സിഇഒ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തി.

സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകത്തിന് മുന്‍ഗണന നല്‍കാനും സൂപ്പര്‍ ഹെവി റോക്കറ്റിന്റെ പുരോഗതി വേഗത്തിലാക്കാനും മസ്‌ക് തന്റെ സ്‌പേസ് എക്‌സ് സ്റ്റാഫിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ബഹിരാകാശ ടൂറിസത്തിനും ദീര്‍ഘദൂര യാത്രകള്‍ക്കുമുള്ള ഏറ്റവും ഭാരം കൂടിയ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്, മാത്രമല്ല ബഹിരാകാശ യാത്ര കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന വേഗത്തിലുള്ളതും ടേണ്‍റൗണ്ട് സംവിധാനമുള്ള ഒരു യഥാര്‍ത്ഥ പുനരുപയോഗിക്കാവുന്ന റോക്കറ്റാണിത്. കഴിഞ്ഞ വര്‍ഷം പദ്ധതി ആരംഭിച്ചതിനുശേഷം സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് നടത്തിയ നാല് പരീക്ഷണങ്ങളു പരാജയപ്പെട്ടിരുന്നു.

യുഎസ് ബഹിരാകാശ പദ്ധതിയില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം നാസ ബഹിരാകാശയാത്രികരായ റോബര്‍ട്ട് ബെഹെന്‍കെന്‍, ഡഗ്ലസ് ഹര്‍ലി എന്നിവരെ വഹിച്ചുകൊണ്ട് മെയ് 31 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) വിജയകരമായി എത്തിയിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങളില്‍ ഒരു സമയം 100 പേരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് പദ്ധതി വികസിപ്പിക്കുന്നത്.

click me!