
തിരുവനന്തപുരം: ബഹിരാകാശ രംഗത്തെ സ്വകാര്യ വത്കരണത്തിൽ അപായ മുന്നറിയിപ്പുമായി മുൻ ഐഎസ്ആർഓ ചെയർമാൻ ഡോ. ജി മാധവൻ നായർ. ഐഎസ്ആർഒയ്ക്ക് പകരമാകാൻ സ്വകാര്യ കമ്പനികൾക്ക് കഴിയില്ലെന്നും വിക്ഷേപണ കേന്ദ്ര നടത്തിപ്പടക്കം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം മണ്ടത്തരമാണെന്നും മാധവൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇൻസ്പേസിന്റെ പ്രവർത്തന രീതിയിൽ കടുത്ത എതിർപ്പറിയിച്ച മാധവൻ നായർ ഇപ്പോഴാ സംവിധാനം ചെയ്യുന്നത് അതിന്റെ ജോലിയല്ലെന്നും തുറന്നടിച്ചു.
സ്വകാര്യ മേഖല ഒരിക്കലും ഐഎസ്ആർഒയ്ക്ക് പകരമാകില്ല. വിക്ഷേപണ കേന്ദ്രം സ്വകാര്യ കമ്പനിക്ക് നൽകുന്നത് സമുദ്രത്തിന്റെ ആഴമറിയാതെ എടുത്ത് ചാടുന്നതിന് തുല്യമാണ്. വിക്ഷേപണ കേന്ദ്ര നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറരുത്. ഇസ്രൊ രാജ്യത്തിന്റെ അമൂല്യ രത്നമാണ്. അനാവശ്യ ബ്യൂറോക്രസി ഇസ്രൊയെ വലയ്ക്കുന്നുവെന്നും രണ്ട് വിക്ഷേപണ പരാജയങ്ങൾ മുതലെടുത്ത് ഐഎസ്ആർഒയെ ഇടിച്ചുതാഴ്ത്താൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരാജയങ്ങളുണ്ടാകുമ്പോൾ വേണ്ടത് സുതാര്യതയാണ്. ഇസ്രോ ചെയ്യേണ്ട ജോലി ഇസ്രോക്ക് വിട്ടു കൊടുക്കണം. സ്വകാര്യ റോക്കറ്റുകൾ ഇസ്രൊയുടെ റോക്കറ്റുകളുമായി താരതമ്യം ചെയ്യരുത്. അവ തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. ബഹിരാകാശ രംഗത്ത് മുന്നേറാൻ വൻ നിക്ഷേപം ആവശ്യമാണെന്നും ഐഎസ്ആർഒയിലെ ഒഴിവുകൾ നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.