Latest Videos

വരുന്നത് ക്യൂര്‍വാക് വാക്‌സിന്‍, ചിലവ് കുറവ്, ഇന്ത്യയില്‍ അടക്കം പ്രതീക്ഷ

By Web TeamFirst Published May 31, 2021, 8:32 AM IST
Highlights

മോഡേണയും ഫൈസര്‍ബയോ ടെക്കും വികസിപ്പിച്ചെടുത്തത് പോലെ എംആര്‍എന്‍എ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ക്യൂര്‍വാക് വാക്‌സിന്‍.

വാക്‌സിന്‍ ഇല്ലാതെ പിടിയുന്ന രാജ്യങ്ങള്‍ക്ക് ആശ്വാസമായി പുതിയ വാക്‌സിന്‍ വരുന്നു. ജര്‍മന്‍ കമ്പനിയായ ക്യൂര്‍വാക് ആണ് പുതിയ വാക്‌സിനേഷന്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ഇത് അണുബാധയില്‍ നിന്ന് എത്രത്തോളം സംരക്ഷണം നല്‍കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും മറ്റു വാക്‌സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിലവ് കുറവാണ്. 

മോഡേണയും ഫൈസര്‍ബയോ ടെക്കും വികസിപ്പിച്ചെടുത്തത് പോലെ എംആര്‍എന്‍എ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ക്യൂര്‍വാക് വാക്‌സിന്‍. യുഎസിലും യൂറോപ്യന്‍ യൂണിയനിലും എംആര്‍എന്‍എ വാക്‌സിന്‍ ഇപ്പോള്‍ തന്നെ ഉപയോഗത്തിലുണ്ട്. അവ വളരെ ഫലപ്രദമാണു താനും. മറ്റു വാക്‌സിനുകളെ അപേക്ഷിച്ച് ക്യൂര്‍വാക്കിന്റെ വാക്‌സിന് ചില ഗുണങ്ങളുണ്ട്. ഇത് 41 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഒരു റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം. മാത്രമല്ല ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഊഷ്മാവില്‍ 24 മണിക്കൂര്‍ ഇരിക്കും. മോഡേണ, ഫൈസര്‍ബയോടെക് വാക്‌സിനുകള്‍ വലിയ രീതിയില്‍ മരവിപ്പിച്ചു വേണം ഉപയോഗിക്കാന്‍. അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ ഇത് പ്രാവര്‍ത്തികമാകുമെങ്കിലും മറ്റൊരിടത്തും ഇതിനുള്ള സാങ്കേതിക സംവിധാനങ്ങളില്ല. 

ക്യൂര്‍വാക് വാക്‌സിന്റെ ഡോസുകള്‍ മറ്റുള്ളവയേക്കാള്‍ വിലകുറഞ്ഞതായി മാറിയേക്കാമെന്നും കരുതുന്നു. ആര്‍എന്‍എ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കണക്കാക്കി ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി. 8 ബില്യണ്‍ ഡോസുകള്‍ ഫൈസര്‍ബയോടെക് നിര്‍മ്മിക്കാന്‍ 23 ബില്യണ്‍ ഡോളറും മോഡേണയ്ക്ക് 9 ബില്യണ്‍ ഡോളറും വേണ്ടിവരുമ്പോള്‍ ക്യൂര്‍വാക്കിന് വെറും 4 ബില്യണ്‍ ഡോളര്‍ മതി. ചെലവ് കുറയുന്നുവെന്നതാണ് വലിയ ഗുണം. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഇതിലേക്ക് തിരിഞ്ഞാല്‍ വളരെ പെട്ടെന്നു തന്നെ രാജ്യത്തെ പകുതിയിലേറെപേര്‍ക്കും ഈ വര്‍ഷം തന്നെ വാക്‌സിന്‍ വിതരണം നേടിയെടുക്കാനാവുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

കമ്പനിയുടെ വാക്‌സിന്‍ മൃഗങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ മികച്ച ഫലങ്ങള്‍ നല്‍കി. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും 10 രാജ്യങ്ങളിലായി 40,000 വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്തുകൊണ്ട് ഡിസംബറോടെ അവര്‍ അന്തിമ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു. വാക്‌സിന്‍ ട്രയലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പറയുമെന്നു ക്യൂര്‍വാക് അറിയിച്ചു. ഇത് പുറത്തുവരുന്നതോടെ വാക്‌സിനേഷില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടല്‍.

click me!